തൃശൂർ: പനമ്പു കൊണ്ടു മറച്ച കുടിലിനു മുന്നിൽ ദേശീയപതാക ഉയർത്തുമ്പോൾ അമ്മിണിയും പേരക്കുട്ടികളും മനസ്സിൽ നിറച്ചത് ദേശ സ്‌നേഹമാണ്. ആവേശത്തോടെ രാജ്യത്തിന് ജയ് വിളിക്കുന്ന രണ്ടു വയസ്സുകാരി. ആ കുടുംബത്തിന്റെ മുഖത്ത് നിറഞ്ഞത് ഇന്ത്യ എന്ന വികാരമാണ്. ചേർപ്പിലെ ഈ കുടുംബം ഇന്ന് രാജ്യത്തിന് ആവേശമാണ്. വേദനകളും വിഷമതകൾക്കും അപ്പുറം രാജ്യ വികാരം ഉയർത്തി പിടിക്കുന്നവർ.

റിപ്പബ്ലിക് ദിനത്തിൽ ഇവർ ദേശീയപതാക ഉയർത്തി അഭിവാദ്യം ചെയ്യുന്നതിന്റെ വിഡിയോ തരംഗമായി മാറിയതിനു പിന്നാലെ സഹായവാഗ്ദാനങ്ങൾ പ്രവഹിക്കുകയാണ്. സംവിധായകൻ മേജർ രവി അമ്മിണിയുടെ മകൾ സൗമ്യയെ ഫോണിൽ വിളിച്ച് വീടു പുതുക്കിപ്പണിയാൻ സഹായം വാഗ്ദാനം ചെയ്തു. മറ്റനേകം പേരും സഹായസന്നദ്ധത അറിയിച്ചു. വിഡിയോ വൈറലായതോടെ മറുനാടനും ഈ കുടുംബത്തെ ബന്ധപ്പെട്ടു. സഹായ വാഗ്ദനം മുമ്പോട്ടു വച്ചു. വിശദമായ വീഡിയോ റിപ്പോർട്ടും നൽകി. ഇതും വൈറലായി. ഇതോടെ അവർക്ക് താങ്ങും തണലുമൊരുക്കാൻ സുമനസ്സുകളും എത്തുകയാണ്.

ഭാരത് മാതാ കി ജയ്.. ഭാരത് മാതാ കി ജയ്.... അമ്മൂമ്മ കൊടി ഉയർത്തിയ ശേഷം കൊച്ചു മക്കൾ ആഹ്ലാദത്തോടെ വിളിച്ചു. ഇതിനൊപ്പം രണ്ടു വയസ്സുകാരി തുള്ളിച്ചാടി. ദേശീയ പതാക തല തിരിച്ച് കെട്ടി വിവാദ ചർച്ചകൾ പൊടി പൊടിക്കുന്ന അതേ നാട്ടിലായിരുന്നു ഈ അപൂർവ്വ കാഴ്ച. ചേർപ്പ് സി എൻ എൻ ബോയിസ് ഹൈസ്‌കൂളിലേക്കാണ് അന്വേഷണങ്ങൾ എത്തിയത്. അത് വിജയന്റെ കുടുംബത്തിലേക്കും. അങ്ങനെയാണ് ആ വൈറൽ വീഡിയോയുടെ കഥ നാട്ടുകാരറിഞ്ഞത്. ഇത് ആ കുടുംബത്തിന് സ്‌നേഹ സഹായമായി മാറുകായണ്.

ചേർപ്പിലെ സ്വന്തം കുടിലിനു മുന്നിൽ ചെറുചേനം വെള്ളുന്നപ്പറമ്പിൽ വിജയന്റെ ഭാര്യ അമ്മിണിയും (69) കൊച്ചുമക്കളായ വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷ്മി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവരും ചേർന്നാണു മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയർത്തിയത്. റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സിഎൻഎൻ സ്‌കൂളിലെ പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാർ വിദ്യാർത്ഥികൾക്കു നിർദ്ദേശം നൽകിയിരുന്നു. പതാക ഉയർത്തുന്നതിന്റെ വിഡിയോ അയച്ചു നൽകാൻ അദ്ധ്യാപിക സുഷമ ക്ലാസ് ഗ്രൂപ്പിൽ നിർദ്ദേശിക്കുകയും ചെയ്തു.

ഇതനുസരിച്ച് 9ാം ക്ലാസ് വിദ്യാർത്ഥിയായ വിവേക് ആണു വീട്ടിൽ പതാക ഉയർത്താൻ മുൻകൈ എടുത്തത്. അമ്മൂമ്മ അമ്മിണി പതാക ഉയർത്തിയപ്പോൾ കൊച്ചുമകൾ വിസ്മയ അതു ഫോണിൽ പകർത്തി. സ്വാതന്ത്ര്യ ദിനത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം പ്രധാന അദ്ധ്യാപകൻ നൽകിയത്. റിപ്പബ്ലിക് ദിനത്തിൽ പ്രത്യേകിച്ച് നിർദ്ദേശം നൽകിയില്ല. എന്നിട്ടും കുട്ടികളെല്ലാം ദേശീയ പതാക ഉയർത്തി. ഫോട്ടോയും വീഡിയോയും അയച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അതാണ് വൈറലും ചർച്ചയുമായത്.

ചേർപ്പിലെ ഈ കുടുംബത്തെ മറുനാടനും ബന്ധപ്പെട്ടു. ദേശീയ പതാക ഉയർത്തിയ സാഹചര്യവും ജീവിത ചുറ്റുപാടുകളും മറുനാടനും മനസ്സിലായി. മൊബൈൽ അടക്കം വാഗ്ദാനം ചെയ്തപ്പോൾ കുട്ടികൾക്ക് മൊബൈലുണ്ടെന്ന സന്ദേശമാണ് നൽകിയത്. അക്കൗണ്ട് നമ്പർ പോലും നൽകാൻ അവർ ആദ്യം താൽപ്പര്യം കാട്ടിയില്ല. വിളിക്കുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. പിന്നീട് അക്കൗണ്ട് നമ്പറും കൈമാറി. ഇത് സഹിതമാണ് മറുനാടൻ വീഡിയോ സ്‌റ്റോറി ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ ഈ സഹായാഭ്യർത്ഥന വൈറലാകുകയും ചെയ്തു.