ജഞ്ച്ഗിരി: ഗോവർധൻ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടി ഏറ്റുവാങ്ങി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവർധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ചാട്ടയടി എന്നാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് ഗ്രാമവാസികളുടേയും വിശ്വാസം.

അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭൂപേഷ് ബാഗേലിന്റെ കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂർ എന്നയാൾ ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നത്. എട്ടോളം തവണ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

 

മുഖ്യമന്ത്രി എല്ലാവർഷവും ഗോവർധന പൂജയോടനുബന്ധിച്ച് ജഞ്ച്ഗിരിയിൽ സന്ദർശനം നടത്തുന്നത് പതിവാണ്. കഴിഞ്ഞ വർഷം വരെ തന്റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടവാറയടി ഏൽക്കേണ്ടിയിരുന്നത് എന്നും ജഞ്ച്ഗിരി സന്ദർശനത്തിനിടെ ഭൂപേഷ് ബാഗേൽ വ്യക്തമാക്കി.

നമ്മുടെ പൂർവ്വികർക്ക് ഇത്തരം മധുരമുള്ള ചെറിയ പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു, അത് ജനപ്രിയവും ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്നവയുമാണ്. ഗ്രാമങ്ങളിലെ ഈ ആചാരങ്ങൾ കർഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.