കൊല്ലം: തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ നൂറ് ശതമാനം നിഷ്പക്ഷരായിരിക്കണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോസ്റ്റൽ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തിൽ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടിൽ കയറ്റാൻ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളേയും അറിയിക്കണം. പക്ഷപാതപരമായി ആരും പെരുമാറാൻ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിച്ചാൽ നടപടി വരും. വിമുഖ കാണിച്ചാൽ സസ്‌പെൻഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടിയെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യും. പ്രൊസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി.