തിരുവനന്തപുരം: കേരളത്തിൽ ശൈശവവിവാഹങ്ങൾ കൂടിവരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചില പ്രത്യേക പ്രദേശങ്ങളിൽ ആകെ നടക്കുന്ന വിവാഹങ്ങളിൽ 17 ശതമാനവും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടേതാണെന്നാണ് സാമൂഹിക നീതിവകുപ്പിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിൽ ശൈശവ വിവാഹങ്ങൾ തടയാൻ പുതിയ പരിപാടികൾ ആവിഷ്‌കരിക്കുകയാണ് സംസ്ഥാന സർക്കാർ. ശൈശവ വിവാഹങ്ങളെക്കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 2500 രൂപയാണ് പാരിതോഷികം.

എവിടെയങ്കിലും ശൈശവവിവാഹം നടന്നാൽ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാൻ ഇപ്പോൾ തടസ്സങ്ങളുണ്ട്. ബന്ധുക്കളോ, നാട്ടുകാരോ വേണം അറിയിക്കാൻ. അങ്ങനെ അറിയിക്കാൻ തയ്യാറാവുന്നവർ വിരളമാണെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പറഞ്ഞു. ആരെങ്കിലും വിവരം നകിയാലും വകുപ്പിന് നേരിട്ട് കണ്ടെത്താനും കഴിയുന്നില്ല. അധികൃതരുടെ കണ്ണുവെട്ടിക്കാൻ മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയും വ്യാപിക്കുന്നുവെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ വിവരം നൽകാൻ തയ്യാറാകുന്നവരെ പ്രേത്സാഹിപ്പിക്കാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഇതിനായി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇത് വകുപ്പ് ഡയറക്ടറുടെ രഹസ്യഫണ്ട് ആയിരിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ കഴിഞ്ഞദിവസം അനുവദിച്ചു. അറിയിപ്പ് നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

വിവരം നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഹെൽപ് ലൈനും രൂപവത്കരിക്കാനും സർക്കാരിന് പദ്ധതിയുണ്ട് .