ന്യൂഡൽഹി: ബാല വിവാഹത്തിൽ നിന്നും 15കാരിയെ രക്ഷപെടുത്തി വനിതാ കമ്മീഷൻ. പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിലാണ് പെൺകുട്ടിയെ കതിർമണ്ഡപത്തിൽ നിന്നും രക്ഷപെടുത്തിയത്. അജ്ഞാത വ്യക്തിയുടെ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടൽ. പതിനഞ്ച് വയസുകാരിയെ വീട്ടുകാർ ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങുകയായിരുന്നു. ഇത് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരാൾ വനിത കമ്മീഷനെ അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞതോടെ കമ്മീഷൻ സംഭവത്തിൽ പൊലീസിന്റെ സഹായം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല, തുടർന്ന് വനിതാ കമ്മീഷൻ അംഗങ്ങൾ സ്റ്റേഷനിലെത്തി പൊലീസുമായി വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കല്യാണ മണ്ഡപത്തിലേക്ക് വരനെത്തുന്നതിന് തൊട്ടു മുമ്പായാണ് വനിതാകമ്മീഷൻ സംഘം എത്തിയത്. പെൺകുട്ടിയോട് സംഘം വിവരങ്ങൾ ചോദിച്ച് മനസിലാക്കി. തനിക്ക് 15 വയസ് ആണെന്ന് പെൺകുട്ടി പറഞ്ഞു. അമ്മയും പ്രായം സ്ഥിരീകരിച്ചു. തുടർന്ന് വിവാഹം തടഞ്ഞ് വനിതാ കമ്മീഷൻ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹ ചടങ്ങിനെത്തിയവരെയും പൊലീസ് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

രാജ്യത്ത് ബാലവിവാഹങ്ങൾ നടക്കുന്നുണ്ടെന്നും അത് വളരെ ദുഃഖകരമാണെന്നും ഡൽഹി ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാൾ പ്രസ്താവനയിൽ പറഞ്ഞു. ഈ പെൺകുട്ടികളുടെ കുട്ടിക്കാലം തട്ടിയെടുത്തവരെ ശിക്ഷിക്കണം. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്വാതി പറഞ്ഞു.