ഷാങ്ഹായ്: ചൈനീസ് വ്യവസായ ഭീമൻ ആലിബാബ കമ്പനിക്ക് വൻ തുക പിഴ ചുമത്തി ചൈനീസ് സർക്കാർ. കുത്തക വിരുദ്ധ നിയമ ലംഘനത്തിന് 275 കോടി ഡോളറാണ് പിഴ ചുമത്തിയത്. ചൈനയിൽ ആദ്യമായാണ് ഇത്രയും വലിയതുക പിഴ ചുമത്തുന്നത്.

2019ലെ ആലിബാബയുടെ വരുമാനത്തിന്റെ നാല് ശതമാനത്തോളമാണ് പിഴത്തുക. ആലിബാബയുടെ ഉടമസ്ഥൻ ജാക്ക് മായുടെ ബിസിനസ് സ്ഥാപനങ്ങൾ കുറച്ചുകാലമായി ചൈനീസ് സർക്കാറിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ സ്റ്റേറ്റ് അഡ്‌മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റഗുലേഷൻ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജാക്ക് മായുടെ ആൻഡ് കമ്പനിയുടെ 3700 കോടി വിലവരുന്ന ഐപിഒ അധികൃതർ നീക്കം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.

2015 മുതൽ മറ്റ് കമ്പനികളുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ആലിബാബ തടയാൻ ശ്രമിക്കുകയാണെന്നും സർക്കാർ പറയുന്നു. സർക്കാർ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ആലിബാബ സ്ഥാപകൻ ജാക്ക് മാക്കും ചൈനയിൽ കടുത്ത നിയന്ത്രണമുണ്ട്. 2020 ഒക്ടോബറിൽ അപ്രത്യക്ഷനായ ജാക്ക് മാ ജനുവരിയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. പിന്നീടും അദ്ദേഹത്തെക്കുറിച്ച് വലിയ വിവരമൊന്നുമില്ല.