ചെന്നൈ: റിസർവ് ബഞ്ചിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ അന്തിമ ഇലവനിലേക്ക് ലഭിച്ച 'സ്ഥാനക്കയറ്റം' മികവുറ്റ പ്രകടനത്തിലൂടെ സാധൂകരിച്ചെങ്കിലും ടീമിലെ 'സ്ഥാനം' നിലനിർത്തുന്നതിൽ ഓപ്പണർ ക്രിസ് ലിന് ആശങ്ക. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയുണ്ടായ ആശയക്കുഴപ്പത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായിരുന്നു.

ഓപ്പണിങ് വിക്കറ്റിൽ നോൺസ്‌ട്രൈക്കർ എൻഡിൽ നിന്നും റണ്ണിനായി ഓടിയ രോഹിത് ക്രിസ് ലിനുമായുള്ള ധാരണ പിശകിലാണ് റണ്ണൗട്ടായി മടങ്ങിയത്. ആദ്യം റണ്ണിനായി ക്രീസ് വിട്ടെങ്കിലും ലിൻ വിസമിതിച്ചതാണ് റണ്ണൗട്ടിൽ കലാശിച്ചത്. പാതിയോളം ദൂരം ഓടിയ ശേഷം തിരിച്ചു ക്രീസിലേക്ക് മടങ്ങേണ്ടി വന്ന രോഹിതിനെ യുസ്വേന്ദ്ര ചെഹൽ പുറത്താക്കുകയായിരുന്നു. നായകൻ വിരാട് കോലിയുടെ മികച്ച ഫീൽഡിങ്ങാണ് റണ്ണൗട്ടിൽ കലാശിച്ചത്. ഒരു ഫോറും സിക്‌സും പറത്തി 19 റൺസ് എടുത്തു നിൽക്കവെയാണ് രോഹിത് ശർമ പുറത്തായത്.

ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ തന്റെ ആദ്യ മത്സരം തന്നെ അവസാനത്തേതുമാകുമെന്നാണു തോന്നുന്നതെന്ന് ക്രിസ് ലിൻ തമാശരൂപത്തിൽ പ്രതികരിച്ചു. ഞാൻ കുറച്ചു സമ്മർദത്തിലായിരുന്നു എന്നതു സത്യമാണ്. അതിൽ സംശയമില്ല. മുംബൈയ്ക്കു വേണ്ടി ആദ്യമായാണ് കളിക്കുന്നത്. രോഹിത് ശർമയ്‌ക്കൊപ്പം ബാറ്റു ചെയ്യുന്നതും ആദ്യമായിട്ടാണ്. റൺ സാധ്യത ഉണ്ടെന്നു കരുതിയാണ് ഓടിയത്. എന്റെ വിക്കറ്റ് ത്യജിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അതു ചെയ്‌തേനെ മത്സരശേഷം ലിൻ പ്രതികരിച്ചു.

ആദ്യ മത്സരത്തിൽ തന്നെ ക്യാപ്റ്റനെ റണ്ണൗട്ടാക്കുന്നത് അത്ര നല്ല കാര്യമല്ല. എന്റെ ആദ്യ മത്സരം അവസാനത്തേതുമാകാം, ആർക്കറിയാം? റൺ ഔട്ട് ആയിരുന്നില്ലെങ്കിൽ അദ്ദേഹം നന്നായി കളിച്ചേനെ. ഒടുവിൽ 1015 റൺസ് കുറവാണ് മുംബൈ നേടിയത്. രോഹിത് ശർമ ഉണ്ടായിരുന്നെങ്കിൽ ഒരു മാറ്റം വരുമായിരുന്നു ക്രിസ് ലിൻ അവകാശപ്പെട്ടു. മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്‌കോററായ താരം 35 പന്തുകളിൽനിന്ന് 49 റൺസാണു സ്വന്തമാക്കിയത്. നാല് ഫോറും മൂന്ന് സിക്‌സും താരം നേടി.

ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിനിടെ 159 റൺസെടുക്കാൻ മാത്രമാണ് മുംബൈയ്ക്കു സാധിച്ചത്. ബാംഗ്ലൂർ രണ്ട് വിക്കറ്റ് ജയം മത്സരത്തിൽ സ്വന്തമാക്കുകയും ചെയ്തു. ഏപ്രിൽ 13ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈയുടെ രണ്ടാം മത്സരം.