തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമയ്ക്കായാണ് വിശ്വാസി സമൂഹം ഓശാന ആചരിക്കുന്നത്. ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന ക്രിസ്തുദേവനെ ഒലിവ് മരച്ചില്ലകൾ വഴിയിൽ വിരിച്ച് ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം. 

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ദേവാലയങ്ങളിൽ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ കുരുത്തോല പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ദേവാലയങ്ങളിൽ രാവിലെ തന്നെ ഓശാനയോടനുബന്ധിച്ചുള്ള ചടങ്ങുകൾ തുടരുകയാണ്. വിവിധ സഭാ അധ്യക്ഷന്മാർ പള്ളികളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുരുത്തോല വിതരണത്തിനായി പള്ളികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായി കൂടുതൽ വിശ്വാസികൾക്ക് ചടങ്ങുകൾ കാണാനുള്ള സൗകര്യം മിക്ക ദേവാലയങ്ങങ്ങളും ഒരുക്കിയിരുന്നു.