കണ്ണൂർ :കണ്ണൂർ ജില്ലയിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി കൊണ്ട് മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുടക് ജില്ലാ ഭരണകൂടം നവംബർ 15 വരെ നീട്ടി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒക്ടോബർ 30വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടർന്ന് വന്ന നിയന്ത്രണങ്ങളെല്ലാം 15 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കുടക് അസിസ്റ്റന്റ് കമ്മീഷണർ പുതിയ ഉത്തരവ് ഇറക്കി.

ഇതുപ്രകാരം മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കേരള കർണ്ണാടക ആർ ടി സി ബസ്സുകളുടെയും സ്വകാര്യ ബസ്സുകളുടെയും മാക്കൂട്ടം വഴിയുള്ള ഗതാഗതം നിലച്ചിട്ട് മാസങ്ങളായി. ഇരു സംസ്ഥാനങ്ങളുടെയും കെ എസ് ആർ ടി സി ബസ്സുകളും സ്വകാര്യ ടൂറിസ്റ്റുബസ്സുകളുമടക്കം അൻപതോളം ബസ്സുകൾ ബംഗളൂരു, മൈസൂരു പട്ടണങ്ങളിലേക്ക് നിത്യവും ഇതുവഴി സർവീസ് നടത്തിയിരുന്നു. ഇവയെല്ലാം നിലച്ചതോടെ വലിയ യാത്രാ ദുരിതമാണ് മേഖലയിലുള്ളവർ അനുഭവിക്കുന്നത്. ഇവരെല്ലാം സ്വകാര്യ യാത്രാ വാഹനങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് നിലനില്ക്കെയാണ് കേളത്തിൽ നിന്നും കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണം നീട്ടിക്കൊണ്ടുള്ള തീരുമാനം വീണ്ടും കുടക് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത് .ഇതോടെ ഇതുവഴി കർണാടകയിലെ നഗരങ്ങളായ വീരാജ് പേട്ട, മൈസൂര്, ബംഗ്‌ളൂര് എന്നീ സ്ഥലങ്ങളിലേക്ക് ജോലി ആവശ്വാർത്ഥം പോകേണ്ട വ്യാപാരികളും തൊഴിലാളികളും ഐ.ടി പ്രൊഫഷനലുകളും വിദ്യാർത്ഥികളും കടുത്ത ദുരിതത്തിലായിട്ടുണ്ട്.