ചെന്നൈ: കത്രീന കൈഫ് , വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രമാണ് മെറി ക്രിസ്മസ്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം 2024 ജനുവരി 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വിവിധ ഭാഷകളിൽ ഒരുക്കുന്ന ചിത്രം വിജയ് സേതുപതിയെ സംബന്ധിച്ചടത്തോളം ഏറെ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ മെറി ക്രിസ്മസ് ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം ആദ്യം പരിഗണിച്ചിരുന്നത് നടൻ സെയ്ഫ് അലിഖാനെയായിരുന്നെന്ന് സംവിധായകൻ ശ്രീറാം രാഘവൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്നീട് സെയ്ഫിനെ ചിത്രത്തിൽ നിന്ന് മാറ്റേണ്ടി വന്നുവെന്നും തുടക്കത്തിൽ വിജയ് സേതുപതി മനസിൽ ഇല്ലായിരുന്നെന്നും ശ്രീറാം പറഞ്ഞു.

' മെറി ക്രിസ്മസ് ചിത്രത്തിൽ നായകനായി പരിഗണിച്ചിരുന്നത് സെയ്ഫ് അലിഖാനെ ആയിരുന്നു. അദ്ദേഹത്തിനോട് കഥ പറയുകയും ചെയ്തു. ഇതിന് മുമ്പ് കത്രീനയും സെയ്ഫും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന് ഒരു പുതിയ മുഖം വേണമെന്ന് തോന്നി. അങ്ങനെയാണ് വിജയ് സേതുപതിയിൽ എത്തുന്നത്.

കാസ്റ്റിങ് മാറ്റം സെയ്ഫിനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണ്. ഇതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിൽ പുതുമയുള്ളത് വേണമെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തു- ശ്രീറാം രാഘവൻ.

ഹിന്ദി, തമിഴ് പതിപ്പുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായിരിക്കും സിനിമയുടെ താരനിര. ഹിന്ദി പതിപ്പിൽ സേതുപതിക്കും കത്രീന കൈഫിനും ഒപ്പം സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് എത്തുന്നത്. തമിഴിൽ ഇവർക്ക് പകരം രാധിക ശരത്കുമാർ, ഷണ്മുഖരാജ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസുമാണ്. അശ്വിനി കൽസേക്കർ, രാധിക ആപ്‌തെ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.