കൊച്ചി: സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. എന്നാൽ, അടുത്തിടെ മുൻഭർത്താവ് നടത്തിയ പരാമർശങ്ങളുടെ പേരിൽ അമൃതക്കെതിരെ സൈബർ ആക്രമണം കടുത്തിരിക്കയാണ്. ഇതേക്കുറിച്ചു പ്രതികരിച്ചു അഭിരാമി സുരേഷ് രംഗത്തുവന്നു.

അമൃതയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളുമാണ് ഇതിനു കാരണം. ബാലയുടെ പരാമർശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകൾ വാർത്തകൾ നൽകുന്നുണ്ട്. തുടർന്ന് അമൃതയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരുന്നു.

വിവാഹമോചനത്തിന്റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടൽ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു.എന്നിട്ടും സൈബർ ആക്രമങ്ങൾക്കും ചർച്ചകൾക്കും അവസാനമില്ലാതായതോടെ വീണ്ടും ഒരു പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

'കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും. ആമേൻ', അഭിരാമി സുരേഷ് കുറിച്ചു.

അഭിരാമിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോടും വിമർശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്. വിമർശകർക്ക് ചുട്ട മറുപടിയാണ് അഭിരാമി നൽകുന്നത്. എല്ലാ പ്രശ്നവും സോഷ്യൽ മീഡിയയിൽ ഇട്ട് ചർച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ എന്ന് ചോദിച്ച ആളോട് ഇത് തന്റെ ഡിഫൻസ് മെക്കാനിസം ആണെന്നാണ് അഭിരാമി നൽകിയ മറുപടി. ഇവിടെ വെറുതെയിരുന്ന് സംസാരിച്ചവൾ അല്ല താനെന്നും അഭിരാമി പറഞ്ഞു.