കൊച്ചി: സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാൻ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പറഞ്ഞ് നടി മമിത ബൈജു. സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് നടിയും മാറിയത്. സൂര്യയുമായി കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നെന്നും നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകൾ ക്ലാഷ് ആയതോടെയാണ് പിന്മാറിയതെന്നും മമിത അടുത്തിടെ ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. 'സിനിമയിൽ വില്ലടിച്ചാംപാട്ട് എന്നൊരു സംഭവമുണ്ട്. ഈ പരിപാടി ഞാൻ നേരത്തെ മുതൽ ചെയ്യുന്നതാണോ അതോ ഇപ്പോൾ ചെയ്യുന്നതാണോ എന്ന് ചോദിച്ചു. അല്ല ഇത് സ്ഥിരമായി ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പ്രത്യേകം സ്‌റ്റൈലിലാണ് ചെയ്യുന്നത്. ഇതു ചെയ്യാൻ ഒരു വഴക്കം വേണം. അത് അടിച്ചുകൊണ്ട് വേണം പാട്ട് പാടാൻ. അദ്ദേഹം എനിക്കൊരുസ്ത്രീയെ കാണിച്ചു തന്നു. അതുപോലെ ചെയ്‌തോ എന്ന് പറഞ്ഞ് ടേക്കിലേക്ക് പോയി. ഞാൻ നോക്കുമ്പോൾ അവർ എന്തോ ചെയ്യുന്നുണ്ട്. എനിക്ക് അവർ പാടുന്നത് പോലും മനസിലായില്ല. മൂന്ന് ടേക്കിനുള്ളിലാണ് ഞാൻ അത് പഠിച്ച് ചെയ്തത്- മമിത പറഞ്ഞു.

ഷൂട്ടിനിടെ കുറേ വഴക്കൊക്കെ കേട്ടു. സർ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനൊക്കെ പറയും ഒന്നും കാര്യമാക്കണ്ട. ആ സമയത്ത് വിഷമമായേക്കും പക്ഷെ വിട്ടേക്കണമെന്ന്. അതുകൊണ്ട് ആ സെറ്റിൽ ഞാൻ അങ്ങനെ തന്നെയായിരുന്നു നിന്നത്. പുറത്ത് അടിക്കുകയൊക്കെ ചെയ്യുമായിരുന്നു-മമിത കൂട്ടിച്ചേർത്തു.

ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 70 കോടി നേടിയിട്ടുണ്ട് . മമ്മൂട്ടി ചിത്രം ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും വന്നിട്ടും ചിത്രം പ്രദർശനം തുടരുകയാണ്. മമിതയെ കൂടാതെ നസ്ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.