ഹൈദരാബാദ്: ബാഹുബലിയിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. താൻ കടന്നുപോയ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് താരമിപ്പോൾ. വർഷങ്ങൾക്ക് മുൻപാണ് താരം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗബാധിതനായതോടെ താൻ ആളുകളോട് ക്രൂരമായി പെരുമാറാൻ തുടങ്ങി എന്ന് പറയുകയാണ് റാണ ദഗ്ഗുബാട്ടി.

ആരോഗ്യത്തേക്കുറിച്ച് ചോദിക്കുന്നവരോട് മറുപടി പറയാൻ ബുദ്ധിമുട്ടിയെന്നും ചോദ്യം അവസാനിപ്പിക്കാൻ മോശമായി സംസാരിച്ചിരുന്നു എന്നുമാണ് താരം പറഞ്ഞത്. ഇത് തമാശയാണ്, ജീവൻ അപകടപ്പെടുമെന്ന അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ നിങ്ങൾ ജീവിതത്തെ വളരെ വ്യത്യസ്തമായി കാണാൻ തുടങ്ങുകയൊള്ളൂ. അതുവരെ, ഞാൻ നിർമ്മിച്ചതോ എന്നെ മുന്നോട്ട് നയിച്ചതോ ആയ എല്ലാ കാര്യങ്ങളും എന്നെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് നിങ്ങൾ മനസ്സിലാക്കും.

ആരോഗ്യത്തേക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ, വൃക്കയും കണ്ണും ധാനം ചെയ്യാൻ കഴിയാത്തവർ എന്നോട് അത് ചോദിക്കേണ്ട എന്ന് പറയും
എല്ലാവരും എന്നെ കണ്ടത് ബാഹുബലിയിലേതുപോലെ വലിയ ശരീരത്തിലാണ്. അതിനാൽ എന്തെങ്കിലും അസുഖമുണ്ടോ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അവരോട് ഉത്തരം പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നഗരത്തിൽ ആളുകൾക്കൊപ്പം ജീവിക്കുക എന്നത് എന്ന് വളരെ അധികം ബുദ്ധിമുട്ടായി. ഞാൻ ചെറിയരീതിയിൽ മോശം മനുഷ്യനായി മാറി. ആരോഗ്യത്തേക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ, വൃക്കയും കണ്ണും ധാനം ചെയ്യാൻ കഴിയാത്തവർ എന്നോട് അത് ചോദിക്കേണ്ട എന്ന് പറയും. ഞാൻ ചെയ്യുന്നത് എനിക്ക് ഇഷ്ടമായില്ല.- റാണ ദഗ്ഗുബട്ടി പറഞ്ഞു.

ഈ സമയത്താണ് കാടൻ എന്ന ചിത്രത്തിനായി ഒരു വർഷത്തോളം തനിക്ക് കാട്ടിൽ കഴിയേണ്ടിവന്നത് എന്നാണ് താരം പറയുന്നത്. ആനകൾക്കൊപ്പമായിരുന്നു ഷൂട്ടിങ്ങെന്നും അവിടെ തന്നെ ജഡ്ജ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല എന്നുമാണ് താരം കൂട്ടിച്ചേർക്കുന്നത്. എനിക്ക് രോഗമാണെങ്കിലും അവിടെ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. ആ നിശബ്ദതയായികുന്നു ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചത്. - താരം പറഞ്ഞു.