ചെന്നൈ: അപകീർത്തി പരാമർശത്തിൽ മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. എഐഎഡിഎംകെയുടെ എംഎൽഎമാരും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃഷയുടെ പേര് വലിച്ചിഴച്ചതാണ് വിവാദമായത്. ശ്രദ്ധകിട്ടാൻ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന ഹീനരായ മനുഷ്യരെ ആവർത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നുവെന്നും ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും തൃഷ എക്‌സിൽ കുറിച്ചു.

2017ൽ പാർട്ടിക്കുള്ളിലുണ്ടായ ചേരിപ്പോരിനെ തുടർന്ന് 100 എംഎൽഎമാരെ കൂവത്തൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നുവെന്നും അന്ന് ഒരു എംഎൽഎയുടെ നിർബന്ധത്തിന് വഴങ്ങി പ്രതിഫലം നൽകി നടി തൃഷയെ റിസോർട്ടിലെത്തിച്ചുവെന്നുമായിരുന്നു എവി രാജുവിന്റെ പ്രസ്താവന. എവി രാജു വാർത്താ സമ്മേളനം നടത്തിയതിന്റെ വിഡിയോ സോഷ്യൽഡമീഡിയയിലടക്കം വൈറലായതോടെയാണ് രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തിയത്.

കഴിഞ്ഞ നവംബറിലാണ് നടൻ മൺസൂർ അലി ഖാൻ തൃഷയ്ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത്. 'ലിയോ'യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരെ താരം ശക്തമായി രംഗത്തെത്തിയിരുന്നു.