കൊച്ചി: എ.പി. അബൂബക്കർ മുസ്ലിയാരെക്കുറിച്ച് സിപിഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം നടത്തിയ പരാമർശം വിവാദത്തിൽ.കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗവും സിഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എൻ. ഗോപിനാഥ് നടത്തിയ പരാമർശമാണ് വിവാദത്തിലായത്.

ജനങ്ങൾക്കിടയിൽ കാന്തപുരം വിഭാഗത്തിന് വലിയ സ്വാധീനമില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിലർ സീറ്റിന് കാന്തപുരത്തിന്റെ പിന്നാലെ നടന്നെന്നും അവരൊന്നും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ പരാമർശം.എറണാകുളം ജില്ലാ ലോക്കൽ കമ്മിറ്റി സമ്മേളനത്തിലായിരുന്നു ഗോപിനാഥ് ഇക്കാര്യം പറഞ്ഞ്. ഇതിന് പിന്നാലെ ഗോപിനാഥിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരികയായിരുന്നു.

മുൻ എംഎ‍ൽഎ, എം.എം. യൂസഫും ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബുവും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി കാന്തപുരം വിഭാഗത്തെ കാണാൻ പോയെന്ന ആരോപണം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു.ലോക്കൽ കമ്മിറ്റി സമ്മേളനത്തിലും ഈ വിഷയത്തെക്കുറിച്ച് ഒരു പ്രതിനിധി സൂചിപ്പിച്ചു. ഇതിന് മറുപടി നൽകുമ്പോഴാണ് അബൂബക്കർ മുസ്ലിയാരെക്കുറിച്ച് ഗോപിനാഥ് പരാമർശം നടത്തിയത്.