തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്. റൂറൽഎസ്‌പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റൂറൽ എസ്‌പിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതേതുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. രജിതക്കെതിരെ നടപടിക്ക് ശുപാർശയെന്നാണ് സൂചന.

പിങ്ക് പൊലീസിനെതിരെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നത്.പിങ്ക് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രൻ നേരത്തേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോൺ തിരികെ നൽകിയതിന് പാരിതോഷികമായി ഫോൺ ഉടമ 1000 രൂപ ജയചന്ദ്രന് പാരിതോഷികവും നൽകിയിരുന്നു.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു.

ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ ആറ്റിങ്ങൽ സിഐയും മൊഴി രേഖപ്പെടുത്തി.

ഐ.എസ്.ആർ.ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിൻടാക്‌സിൻ ചേമ്പറുകളുടെ നീക്കം കാണാനാണ് ജയചന്ദ്രനും മകളും മൂന്നുമുക്കിൽ എത്തിയത്. ഇവിടെ പിങ്ക്‌പൊലീസിന്റെ വാഹനം പാർക്ക് ചെയ്തതിനു സമീപത്താണ് ജയചന്ദ്രനും മകളും നിന്നത്. ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനോട് കയർത്തു.

നൂറോളം ആളുകളുടെ മുന്നിൽ വച്ചാണ് പൊലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാർ ആദ്യം ഇത് വിശ്വസിച്ചു. സംഭവംകണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാൻ തുടങ്ങി.ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനിൽ കൊണ്ടു പോകുമെന്ന നിലവന്നപ്പോൾ ഈ രംഗങ്ങളെല്ലാം തുടക്കംമുതൽ മൊബൈലിൽ പകർത്തുകയായിരുന്ന യുവാവ് രംഗത്തെത്തി.പൊലീസിന്റെ പ്രവൃത്തി മനുഷത്വരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയർത്തു.

മറ്റാരുടെയെങ്കിലും മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാൻ യുവാവ് ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ തന്നെ മൊബൈൽ കണ്ടെത്തുകയും ചെയ്തു.എന്നാൽ താൻ ആക്ഷേപിച്ചവരോട് മാപ്പുപോലും പറയാൻ തയ്യാറാവാതെ പൊലീസുകാരി പോയി.