വട്ടിയൂർക്കാവ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം വട്ടിയൂർക്കാവ് ജങ്ഷനിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ നടുറോഡിൽ വാക്കേറ്റം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ജങ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന എസ്.എ.പി. ക്യാമ്പിലെ എസ്‌ഐ. അനിൽകുമാറും വട്ടിയൂർക്കാവ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ. അഭിഷേകും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

സംഭവത്തിൽ എസ്‌ഐ. അനിൽകുമാറിനെതിരെ പ്രൊബേഷൻ എസ്‌ഐ. അഭിഷേക് ഉന്നത അധികാരിക്ക് പരാതി നൽകി. വട്ടിയൂർക്കാവ് ജംഗ്ഷനിൽ വെഹിക്കിൾ ചെക്കിങ് പോയിന്റിൽ താൻ എത്തിയ സമയം കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന അനിൽ കുമാർ ഫോണിൽ കളിച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടതെന്നും വാഹന പരിശോധന നടത്താൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്നുമാണ് പരാതിയിൽ.

'താൻ പോടോ, താൻ ആരാ എന്നോട് പറയാൻ. താൻ ഇവിടുത്തെ ട്രെയിനിങ് എസ് ഐ അല്ലേ എന്നും പോടാ ... നിന്നെയൊക്കെ പേടിക്കേണ്ട ഗതികേട് എനിക്കില്ല' എന്നും പറയുകയുണ്ടായെന്ന് പരാതിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം അവിടെയുണ്ടായിരുന്ന പൊതുജനങ്ങൾ കേൾക്കാൻ ഇടയായി. ഇത് തനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയിട്ടുള്ളതാണ്. അനിൽ കുമാറിൽ നിന്നും മുൻപും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റ് സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു. പൊലീസ് സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ യാതൊരു അച്ചടക്കവും ഇല്ലാതെ പെരുമാറുന്ന അനിൽ കുമാറിനെതിരെ മേൽനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേ സമയം പ്രൊബേഷൻ എസ്‌ഐയെ സല്യൂട്ട് ചെയ്യാതിരുന്നതിനെത്തുടർന്നാണ് വാക്കേറ്റമുണ്ടായതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് വാഹനത്തിൽ വരികയായിരുന്ന അഭിഷേകിനെ അനിൽകുമാർ സല്യൂട്ട് ചെയ്തില്ല. വാഹനം നിർത്തി പുറത്തിറങ്ങിയ അഭിഷേക് സല്യൂട്ട് ചെയ്യാത്തതിന്റെ കാരണം ചോദിച്ച് ദേഷ്യപ്പെട്ടു. ഇതോടെ ഇരുവരും തർക്കം തുടങ്ങി

തുടർന്ന് വാഹനത്തിൽ കയറി മുന്നോട്ടുപോയ അഭിഷേക് തിരിച്ചെത്തി. വാഹനപരിശോധന നടത്തുകയായിരുന്നതിനാൽ അപ്പോഴും എസ്‌ഐ. അനിൽകുമാർ സല്യൂട്ട് ചെയ്തില്ല. അനിൽകുമാറിനോടൊപ്പം വാഹനപരിശോധന നടത്തുകയായിരുന്ന രണ്ട് ഹോം ഗാർഡുകളും സല്യൂട്ട് നൽകുകയും ചെയ്തു. ഇതോടെ വീണ്ടും അഭിഷേക് അനിൽകുമാറുമായി വഴക്കും വാക്കേറ്റവുമായി.

പൊലീസുകാരായതിനാൽ കടകളിൽ ഉള്ളവരോ അതുവഴി കടന്നുപോയവരോ പ്രശ്‌നത്തിൽ ഇടപെട്ടില്ല. ഒടുവിൽ പ്രൊബേഷൻ എസ്‌ഐ. അഭിഷേക് തിരികെപ്പോയതോടെയാണ് പ്രശ്‌നം അവസാനിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.