തൃശ്ശൂർ: മന്ത്രി എസി മൊയ്തീന് ക്ലീൻചിറ്റ് നൽകി ജില്ലാ കലക്ടർ. മന്ത്രി എ.സി മൊയ്തീൻ പോളിങ്ങ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ പിഴവില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

മന്ത്രി 6.55-ന് വോട്ട് ചെയ്തെന്നാണ് വിവാദം. എന്നാൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാകളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പ്രിസൈഡിങ് ഓഫീസറുടെ വാച്ചിൽ ഏഴ് മണി ആയപ്പോഴാണ് വോട്ടിങ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് നൽകി.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എ.സി. മൊയ്തീൻ ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എംഎ‍ൽഎ. രംഗത്തെത്തി. കോൺഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.