തിരുവനന്തപുരം: സപ്ലൈകോയുടെ നിർദ്ദേശപ്രകാരം സർക്കാർ കിറ്റിന് വേണ്ടി തുണി സഞ്ചികൾ നിർമ്മിച്ചു നൽകിയവർ പ്രതിസന്ധിയിൽ. ഏപ്രിൽ വരെ തുണി സഞ്ചി വേണമെന്ന് പറഞ്ഞതിനാൽ നിർമ്മിച്ച സഞ്ചികളൊന്നും ഏറ്റെടുക്കാൻ സപ്ലൈകോ ഇപ്പോൾ തയ്യാറാകുന്നില്ല. കഴിഞ്ഞ നവംബറിന് ശേഷം പലർക്കും സഞ്ചിയുടെ പണവും നൽകിയിട്ടില്ലെന്നുമാണ് പരാതി.

കുടുംബശ്രീ യൂണിറ്റുകളിലാണ് സഞ്ചി നിർമ്മിച്ചത്. പണം നൽകാൻ വൈകുമ്പോൾ പ്രതിസന്ധിയിലാകുന്നതും അവർ തന്നെ. കടം വാങ്ങിയും സ്വർണം പണയം വച്ചുമൊക്കെയാണ് അവർ ഇതിനുള്ള ചെലവ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പണം ചോദിക്കുമ്പോൾ ഫണ്ടില്ലെന്ന സ്ഥിരം മറുപടിയാണെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. പണം കിട്ടാനുള്ളവരുടെ കൂട്ടത്തിൽ 20 ലക്ഷത്തോളം രൂപ വരെ കിട്ടാനുള്ളവരുണ്ട്. ഓരോ തവണ അന്വേഷിക്കുമ്പോഴും 'ഉടൻ കിട്ടും' എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പക്ഷേ കാത്തിരിപ്പ് അനന്തമായി നീളുകയാണെന്ന് അവർ പറയുന്നു.

'പെട്ടെന്നു വേണമെന്നു പറഞ്ഞപ്പോൾ സഞ്ചികൾ വണ്ടിയിൽ നിറച്ച് കൊണ്ടുപോയി ഓഫിസിന്റെ മൂന്നാം നില വരെ തലയിൽ ചുമന്ന് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ കിട്ടാനുള്ള 20 ലക്ഷത്തോളം രൂപയ്ക്കായി കാത്തിരിക്കുന്നു.'  തിരുവനന്തപുരം വർക്കലയിലെ 2 കുടുംബശ്രീ യൂണിറ്റുകൾക്കു സഞ്ചി നിർമ്മിക്കാൻ പണം മുടക്കിയ വനിത പറയുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 2.5 ലക്ഷം സഞ്ചികളാണ് ഈ യൂണിറ്റുകൾ നിർമ്മിച്ചു നൽകിയത്. അതിനായി 40 പേർ ഉറക്കമിളച്ചിരുന്ന് അധ്വാനിച്ചു.

ഏപ്രിലിൽ ഒരു ലക്ഷം എണ്ണം കൂടി നൽകാമെന്ന് ഏറ്റിരുന്നു. സപ്ലൈകോ എടുക്കാതായതോടെ 20,000 സഞ്ചികൾ ഇവരുടെ യൂണിറ്റിൽ കെട്ടിക്കിടക്കുകയാണ്. പുറമെ സഞ്ചിയുണ്ടാക്കാൻ വാങ്ങിയ തുണിയും. പണം കടം വാങ്ങിയാണ് തുണിയെടുത്തത്. ജനുവരിയിൽ അധികൃതർ തിരക്കിട്ടാണ് സഞ്ചികൾ ആവശ്യപ്പെട്ടത്. 3 ദിവസംകൊണ്ട് 19,500 എണ്ണം ഇവർ തയ്ച്ചു നൽകി. എന്നാൽ, മാർച്ചിൽ ആകെ തയാറാക്കിയ ഒരു ലക്ഷത്തിലേറെ സഞ്ചികളിൽ കുറച്ചു മാത്രമേ സപ്ലൈകോ വാങ്ങിയുള്ളൂ.

ഒരു സഞ്ചിക്ക് 13 രൂപയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് സപ്ലൈകോ നൽകുന്നത്. തുണിയും മറ്റു സാമഗ്രികളും വാങ്ങി തയ്‌ച്ചെടുക്കാനുള്ള ചെലവു കണക്കാക്കിയാൽ വലിയ ലാഭമൊന്നും ഈ വനിതകൾക്കു കിട്ടുന്നില്ല. പക്ഷേ, അതിനു പുറമെ ചെലവുകൾ വേറെയുമുണ്ട്. സഞ്ചികൾ സപ്ലൈകോ ഡിപ്പോകളിൽ ഇവർ എത്തിക്കേണ്ടത് സ്വന്തം ചെലവിലാണ്. അതിനുള്ള വണ്ടിക്കൂലിയാകുമ്പോൾ ലാഭം വളരെ നേർത്തതാകുന്നു. തിരുവനന്തപുരം ജില്ലയിലെ ചില സംരംഭകർ ഇങ്ങനെ സഞ്ചികൾ ഇറക്കിത്തുടങ്ങിയ ശേഷം ചുമട്ടുതൊഴിലാളികൾ അവകാശം പറഞ്ഞെത്തി. അവരുടെ കൂലി കൂടി നൽകിയതോടെ മിച്ചം അധ്വാനം മാത്രമായി.

സഞ്ചിയിൽ സപ്ലൈകോ മുദ്രയും മറ്റും പ്രിന്റ് ചെയ്തു കൊടുക്കണമെന്ന് ഇടയ്ക്കു നിർദേശമുണ്ടായിരുന്നു. ഫെബ്രുവരിയിൽ സംരംഭകർ സഞ്ചികൾ ഇത്തരത്തിൽ നൽകി. അതിന്റെ ചെലവും ലാഭത്തിൽനിന്നു ചോർന്നതോടെ സംരംഭകർ പരാതിപ്പെട്ടു. പ്രിന്റിങ് വേണ്ടെന്നു പിന്നാലെ നിർദ്ദേശം വന്നു. അതിനകം പ്രിന്റ് ചെയ്യാനുള്ള മഷിയും മറ്റും വാങ്ങിയ വകയിൽ മിക്കവർക്കും നഷ്ടമുണ്ടായി. ചില യൂണിറ്റുകൾ കടമുറി വാടകയ്ക്ക് എടുത്താണ് സഞ്ചി നിർമ്മിച്ചതും സഭരിച്ചതും മറ്റും. സപ്ലൈകോയിൽനിന്നു പണം കിട്ടാതായതോടെ മുറിയുടെ വാടകയും ബാധ്യതയാകുന്നു.

'ഏപ്രിൽ വരെ ഓർഡർ ലഭിക്കുമെന്ന് അറിയിച്ചതു പ്രകാരം ധാരാളം തുണി വാങ്ങി സഞ്ചിയുണ്ടാക്കി. പക്ഷേ, മാർച്ചിൽ സപ്ലൈകോ സഞ്ചി വാങ്ങിയില്ല. പല തവണ അപേക്ഷിച്ചപ്പോൾ കുറച്ച് എടുത്തു. നവംബറിൽ കൊടുത്തതിന്റെ പണം ഉൾപ്പെടെ കിട്ടാനുണ്ട്. അത് 5 ലക്ഷത്തിലേറെ വരും' തിരുവനന്തപുരം ജില്ലയിലെതന്നെ മറ്റൊരു കുടുംബശ്രീ പ്രവർത്തക പറയുന്നു.

നെടുമങ്ങാട് പ്രദേശത്തെ അവരുടെ യൂണിറ്റിൽ ഇപ്പോൾ 16,000 സഞ്ചിയും 3000 മീറ്ററിലേറെ തുണിയും ബാക്കിയിരിക്കുന്നു. കൊല്ലത്തുനിന്നാണ് ഇവർ തുണി വാങ്ങിയിരുന്നത്. ഏപ്രിൽ വരെ ഓർഡർ ലഭിക്കുമെന്നു കേട്ട് അവർ മലപ്പുറത്തുനിന്ന് അൽപം കൂടി ലാഭത്തിനു തുണി വാങ്ങി. അതിപ്പോൾ പാഴ്‌വേലയായി.

സപ്ലൈകോ എടുക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന സഞ്ചികൾ സൂപ്പർ മാർക്കറ്റുകൾക്കോ മറ്റോ നൽകാമെന്നു വച്ചാൽ അതിനും വഴിയില്ലെന്നാണ് സംരംഭകർ പറയുന്നത്. കച്ചവടം കുറവായതിനാൽ പലയിടത്തും തുണിസഞ്ചി എടുക്കുന്നില്ല. ചിലയിടങ്ങളിൽ നിലവാരം കൂടിയ തുണികൊണ്ടു നിർമ്മിച്ചവ വേണം. ചിലർ വാങ്ങാൻ തയാറാണ്. പക്ഷേ, നിർമ്മാണ ചെലവിനെക്കാൾ വളരെ കുറഞ്ഞ വിലയാണ് വാഗ്ദാനം ചെയ്യുന്നത്.

ഹിറ്റായ കിറ്റിന്റെ പേരിൽ വോട്ട് പിടിച്ചിട്ടും സഞ്ചിയുടെ പണം നൽകാൻ സർക്കാരിന് ഇപ്പോൾ ശുഷ്‌കാന്തിയില്ല. സർക്കാരിന്റെ വാക്ക് കേട്ട് തുണി വാങ്ങി സഞ്ചി തുന്നിയവർ അതിന്റെ വില കിട്ടാൻ ഏറെ നാളായി കാത്തിരിക്കുന്നു, കാത്തിരിപ്പിന്എന്നെങ്കിലും ഫലമുണ്ടാകുമോ എന്ന ആശങ്കയോടെ...