തിരുവനന്തപുരം: സ്‌കുൾ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിച്ച് കൊടുക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.

മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അദ്ധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്നും വാട്ട്‌സ് ആപ്പ് മുഖാന്തരമോ മറ്റ് മാർഗങ്ങളിലൂടെയോ എത്തിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റിദ്ധാരണയാകാം വിവാദത്തിന് കാരണമായത്. കോട്ടൺഹിൽ സ്‌കൂളിൽ ജൂൺ 1 ന് നടക്കുന്ന പ്രവേശനോത്സവത്തിനു 25 പേർക്ക് മാത്രം മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു.

ജൂൺ ഒന്നിന് പ്രവേശനോത്സവത്തിന് മുന്നോടിയായി തിങ്കളാഴ്‌ച്ചയ്ക്കുള്ളിൽ കാർഡുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.

കെബിപിഎസ് അച്ചടിച്ച ആശംസാ കാാർഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രധാന അദ്ധ്യാപകർ വാങ്ങി അദ്ധ്യാപകർ മുഖേനെ കൈമാറണമെന്നാണ് നിർദ്ദേശം.

കോവിഡ് ഡ്യൂട്ടിക്കും സ്‌കൂൾ പ്രവേശനത്തിനുമുള്ളു നടപടികൾ തുടങ്ങുന്നതിനുമിടയിൽ വന്ന പുതിയ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.