ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്നായ കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമ്മാതാക്കൾ. വാക്‌സിൻ കുത്തിവച്ച ഒരു ഇനം കുരങ്ങുകളിൽ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്.

മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂർവ്വം വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവിഷീൽഡിനേക്കാൾ മികച്ച ഫലമാണ് കോവാക്‌സിൻ മൃഗങ്ങളിൽ പ്രകടിപ്പിച്ചത്. കൊവിഷീൽഡ് വാക്‌സിൻ നൽകിയ മൃഗങ്ങൾക്ക് വൈറസിന്റെ സാന്നിദ്ധ്യത്തിൽ രോഗം പിടിപെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവർ മാറുന്നതായി കണ്ടെത്തിയിരുന്നു.