കോയമ്പത്തൂർ: കോവിഡ് കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങളിലും ഇളവും പ്രഖ്യാപിച്ചിരിക്കയാണ്. മദ്യശാലകകളും തുറന്നു. മദ്യശാലകൾ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ചാണ് കോയമ്പത്തൂരിലെ മദ്യപർ എതിരേറ്റത്. ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകൾ തുറന്നതോടെ ഇവർക്ക് സന്തോഷം അടക്കിപ്പിടിക്കാൻ സാധിച്ചില്ല.

കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ തമിഴ്‌നാട് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ രോഗബാധയുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുകളും വരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തിൽ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകൾ തുറക്കാമെന്നായി.

ഇതോടെ കോയമ്പത്തൂരിലെ മദ്യപന്മാർ ഭയങ്കര സന്തോഷത്തിലായി. മദ്യശാലകളുടെ മുമ്പിൽ തേങ്ങയുടച്ച ഇവർ പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. മദ്യശാലകൾ തുറക്കാനുള്ള ഡി.എം.കെ സർക്കാറിന്റെ നീക്കത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

എ.ഐ.ഡി.എം.കെ സർക്കാർ ഭരിച്ച സമയത്ത് മഹാമാരിക്കിടെ മദ്യശാലകൾ തുറന്നതിനെ ഡി.എം.കെ എതിർത്തിരുന്ന സംഭവം പ്രതിപക്ഷ പാർട്ടി ഓർമിപ്പിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ് മദ്യവിൽപന ശാലകൾ പ്രവർത്തിക്കുന്നതെന്നും മാസ്‌ക് ധരിക്കാത്തവർക്ക് മദ്യം നൽകുന്നില്ലെന്നും പറഞ്ഞാണ് സർക്കാർ വിമർശനങ്ങളെ നേരിട്ടത്.