അഗർത്തല: ത്രിപുരയിൽ കർഫ്യൂവിന്റെ പേരിൽ വിവാഹ പാർട്ടിയിലെത്തി ബന്ധുക്കളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത കളക്ടർ മാപ്പ് പറഞ്ഞ് തടിയൂരി. കഴിഞ്ഞദിവസമായിരുന്നു വെസ്റ്റ് ത്രിപുര കളക്ടർ ശൈലേഷ് കുമാർ യാദവിന്റെ സിനിമാ സ്‌റ്റൈൽ പ്രകടനം. വിവാഹത്തിന് പങ്കെടുത്തവരെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു.

ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാർ പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചിൽ.

ത്രിപുരയിലെ മാണിക്യ കോർട്ടിൽ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തിൽ പൊലീസ് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് അഗർത്തല മുനിസിപ്പൽ കൗൺസിൽ പരിധിയിൽ രാത്രി പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി നടന്ന വിവാഹ ചടങ്ങിലേക്ക് കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ചാണ് കളക്ടർ റെയ്ഡ് നടത്തിയത്. വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിക്കാൻ ശ്രമിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സർക്കാർ പ്രതിക്കൂട്ടിലായി. തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും അടക്കം മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.