കൊയമ്പത്തൂർ: അശ്ലീല സന്ദേശവും ചിത്രങ്ങളും വിദ്യാർത്ഥിനിക്ക് അയച്ചെന്ന ആരോപണത്തെ തുടർന്ന് കോളേജ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു. കോയമ്പത്തൂർ പേരൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് സംഭവം. പ്രൊഫസർ കെ തിരുവാവുക്കരസു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരോപണ വിധേയനായ അസി. പ്രൊഫസർക്കെതിരെ അന്വേഷണം നടത്താൻ കമ്മിറ്റിയെ നിയമിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ പ്രൊഫസറിൽ നിന്ന് വിശദീകരണം തേടി. ഈ നോട്ടീസ് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. വിശദീകരണം തൃപ്തികരമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ നടപടി.

ഇയാൾ സ്ഥിരമായി പെൺകുട്ടിക്ക് തന്റെ ഷർട്ടിടാത്ത ചിത്രങ്ങളും അനാവശ്യ സന്ദേശങ്ങളും ഫോണിലേക്ക് അയച്ച് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്താണ് പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചത്. വിദ്യാർത്ഥിനി മാനസികമായി തകർന്നിരിക്കുകയാണെന്നും സുഹൃത്തുക്കൾ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ പൂർവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും കോളേജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രൊഫസറെ കോളേജിൽ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.