ആൽവാർ: യോഗ ആചാര്യൻ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനി പുറത്തിറക്കുന്ന കടുകെണ്ണയിൽ മായം കണ്ടെത്തി. ഇതേതുടർന്ന് രാജസ്ഥാനിലെ അൽവാറിലുള്ള കടുകെണ്ണ ഉൽപാദന ഫാക്ടറി പൂട്ടിച്ചു.

ആൽവാർ ജില്ലയിലെ ഖൈർത്താലിലെ മില്ലിൽ ഉത്പാദിപ്പിക്കുന്ന പതഞ്ജലി ബ്രാൻഡ് കടുകെണ്ണയിൽ മായം ചേർക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയാണ് ഫാക്ടറി അടച്ചുപൂട്ടിയത്.

'സിംഹാനിയ' ഓയിൽ മില്ലിലാണ് വ്യാഴാഴ്ച രാത്രി റെയ്ഡ് നടന്നത്. പതഞ്ജലിയുടെ സ്റ്റിക്കർ പതിച്ച ധാരാളം എണ്ണക്കുപ്പികൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പതഞ്ജലിയുടെ നിരവധി ഉത്പന്നങ്ങൾക്ക് സൈനിക കാന്റീനിൽ നിന്ന് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണക്ക് സോൾവന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.എ) അംഗീകാരം നിഷേധിച്ചിരുന്നു.

മറ്റ് എല്ലാ കമ്പനികളുടെ എണ്ണയിലും മായം ചേർക്കുന്നുവെന്ന് ആരോപിക്കുന്ന തരത്തിൽ പതഞ്ജലി പുറത്തിറക്കിയ പരസ്യത്തെയും എസ്.ഇ.എ എതിർത്തിരുന്നു.

അടുത്തിടെ അലോപ്പതി ചികിത്സയെ വിമർശിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് രാംദേവിന് വീണ്ടും തിരിച്ചടിയുണ്ടായത്.