തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തെകുറിച്ച് വ്യാപക പരാതി. മൂല്യനിർണയത്തിന് പരിചയസമ്പന്നരല്ലാത്ത അദ്ധ്യാപകരെ നിയോഗിക്കുന്നതുമൂലം സമർത്ഥരായ നിരവധി വിദ്യാർത്ഥികൾ എഞ്ചിനീയറിങ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് ആക്ഷേപം.

സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ അദ്ധ്യാപകരെ യോഗ്യത പോലും പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നിയമിക്കുന്നത്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി.ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ് 'പേപ്പറിന് മാത്രമായി തോറ്റ രണ്ടു വിദ്യാർത്ഥിനികൾക്ക് 24 മാർക്കും 22 മാർക്കുമാണ് ലഭിച്ചത്. ഉത്തരകടലാസുകളുടെ പുനപരിശോധനയിൽ അവരുടെ മാർക്ക് 17 വും 10 വും ആയി കുറഞ്ഞു. ഉത്തരകടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർത്ഥിനികൾ തങ്ങൾക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകയുക്തയെ സമീപിച്ചു.

ലോകയുക്തയുടെ നിർദ്ദേശനുസരണം പരാതി പരിശോധിക്കാൻ സർവ്വകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപെടുത്തി.പരീക്ഷ ചോദ്യപേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അദ്ധ്യാപകരെകൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു. വിദ്യാർത്ഥിനികൾ ബി.ടെക് പരീക്ഷയിൽ വിജയിച്ചു.വീഴ്ച സർവ്വകലാശാലയുടെതാണെങ്കിലും ഉത്തരകടലാസ് റിവ്യൂ ചെയ്യുന്നതിന് 5000 രൂപവീതം ഫീസിനത്തിൽ വിദ്യാർത്ഥിനികളിൽ നിന്നും സർവകലാശാല ഈടാക്കി.

ഒരു പഠിതാവിന് ഏഴാം സെമസ്റ്റിൽ ജയിക്കാൻ വേണ്ട 45 മാർക്ക് കിട്ടാത്തതുകൊണ്ട് വിഷയത്തിൽ തോറ്റതായാണ് റിസർട്ട് വന്നത്. റീവാല്യുവേഷനിലും മിനിമം മാർക്ക് കിട്ടിയില്ല. ആദ്യം 24 ഉം പിന്നീട് പുനർമൂല്യനിർണയത്തിൽ 17 മാർക്കും ആണ് കിട്ടിയത്. വിദഗ്ധനെ കൊണ്ട് ഉത്തര കടലാസ് പരിശോധിപ്പിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചു. ഉത്തരവ് വഴി നടത്തിയ പുനർമൂല്യനിർണയത്തിൽ, തോറ്റ വിദ്യാർത്ഥിക്ക് മോഡറേഷൻ അടക്കം 76 മാർക്ക് കിട്ടി. ബി പ്ലസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.

ഐ.ടി കമ്പനികളിലുൾപ്പടെ പ്ലേസ്‌മെന്റ് ലഭിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് മൂല്യനിർണയങ്ങളിലെ അപാകതകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ട്. മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അദ്ധ്യാപകർക്കെതിരെയും ഉത്തരവാദപെട്ട സർവകലാശാല ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. എന്നാൽ, മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശക്തമായ ഇടപെടലിനെ തുടർന്ന് കുറഞ്ഞതായാണ് സാങ്കേതിക സർവകലാശാല നിലപാട്. ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടായിട്ടുണ്ട്. അശ്രദ്ധമായി ഉത്തരക്കടലാസ് നോക്കി വീഴ്ച വരുത്തുന്ന എക്‌സാമിനർമാർക്ക് എതിരെ കർശന നടപടി എടുക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കുമെന്നും സർവകലാശാല പറയുന്നു