കൊൽക്കത്ത: ബിജെപി-തൃണമൂൽ ഏറ്റുമുട്ടൽ തുടരുന്ന ബംഗാളിലെ ബരാക്‌പൊരയിൽ വീണ്ടും സംഘർഷം. ബരാക്‌പൊരയിലെ ഭട്പാരയിലാണ് ബോംബേറ് ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. ദിവസങ്ങൾക്ക് മുൻപ് ബരാക്‌പൊരയിലെ ബിജെപി എംപി അർജ്ജുൻ സിങിന്റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.

ബംഗാളിലെ ബിജെപി-തൃണമൂൽ സംഘർഷം നടന്ന സ്ഥലങ്ങളിൽ ഗവർണർ ജഗ്ദീപ് ധാൻകർ സന്ദർശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയൽ സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ചില വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബരാക്‌പൊര പൊലീസ് കമ്മീഷണർ മനോജ് വെർമ്മ വ്യക്തമാക്കി.

ബിജെപി നേതാവ് അർജ്ജജുൻ സിങ് എംപിയായ ബരാക്‌പൊരയിൽ ഭട്പാര ഒഴികെയുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. പിന്നാലെ വൻ സംഘർഷം ഉണ്ടാവുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് അർജ്ജുൻ സിങിന്റെ വസ്തിക്ക് നേരെയും ബോംബാക്രമണം നടന്നിരുന്നു. തന്നെ കൊല്ലാനുള്ള തൃണമൂൽ കോൺഗ്രസ് ശ്രമമാണെന്നായിരുന്നു അർജ്ജുൻ സിങിന്റെ ആരോപണം.