പട്ന: പാലിന്റെ അളവിനെ സംബന്ധിച്ച് നടന്ന തർക്കം വെടിവെപ്പിൽ കലാശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബിഹാറിലെ ബഗുസരായിയിലാണ് സംഭവം നടന്നത്.

പാൽ വിൽപ്പനക്കാരനും വാങ്ങാനെത്തിയ ആളും തമ്മിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് യുവാക്കൾക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.

ചാന്ദ്പൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സന്ദീപ് കുമാർ എന്നയാൾ സുധീർ കുമാർ എന്നയാളുടെ കടയിൽ നിന്നാണ് സ്ഥിരം പാലുവാങ്ങുന്നത്. തനിക്ക് നൽകുന്ന പാലിന്റെ അളവ് കുറയുന്നു എന്നാരോപിച്ച് സന്ദീപ് സുധീറിനോട് വഴക്കിട്ടു.

തുടർന്ന് ഇരുഭാഗത്തും ആളുകൂടുകയും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ സ്ത്രീ സുധീറിന്റെ മകളാണ്.