ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലത്തെ പോലും കാറ്റിൽ പറത്തി അപ്രതീക്ഷിത തിരിച്ചടി നേരിട്ടിട്ടും ആത്മവിശ്വാസം കൈവിടാതെ കോൺഗ്രസ്സ്.തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തങ്ങൾക്ക് ഭയമില്ലെന്നറിയിച്ച് കോൺഗ്രസ് ട്വിറ്റർ ഹാൻഡിൽ രംഗത്തെത്തി. പേടി ഒരു തെരഞ്ഞെടുപ്പാണെന്ന് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ പ്രസംഗിക്കുന്ന വീഡിയോ ഉൾപ്പടെയാണ്കോൺഗ്രസ് പങ്കുവെച്ചിരിക്കുന്നത്.

'നമ്മൾ ഏതെങ്കിലും ഒന്നിനെ ഭയക്കുമ്പോൾ, അതിനാൽ ഭയപ്പെടാൻ നമ്മൾ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്തിനേക്കുറിച്ചാണ് ഭയപ്പെടാൻ പോകുന്നതെന്ന് നാം ബോധപൂർവ്വം തീരുമാനിക്കുന്നു. പക്ഷെ, മറ്റൊരു തീരുമാനം കൂടി അവിടെയുണ്ട്. നിങ്ങൾക്ക് തിരിഞ്ഞുനിൽക്കാം.എന്നിട്ട് ഇങ്ങനെ പറയാം. എനിക്ക് ഭയമില്ല. നിങ്ങൾ എന്തു തന്നെ ചെയ്താലും എനിക്ക് ഭയമില്ല.'എന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തകർച്ചയാണ് നേരിടുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് യുപിയിൽ നാലാം സ്ഥാനത്താണ് കോൺഗ്രസ്. അഞ്ചിലേറെ സീറ്റുകൾ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. പഞ്ചാബിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തകർച്ചയുണ്ടായത്. ഭരണം നഷ്ടപ്പെട്ടതുകൂടാതെ സീറ്റുകൾ മൂന്നിലൊന്നായി കുറയുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി ഛന്നിയും പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും അടക്കമുള്ള വൻ മരങ്ങൾ കടപുഴകി.

ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് നില മെച്ചപ്പെടുത്താനായത്. 11 സീറ്റുകളുണ്ടായിരുന്നത് ഇരട്ടിയാക്കാൻ ഇന്ത്യയുടെ മുത്തശ്ശി പാർട്ടിക്ക് കഴിഞ്ഞേക്കും. ഉത്തരാഖണ്ഡിൽ ബിജെപിയുമായി ഇഞ്ചോടിഞ്ചെന്ന പ്രതീക്ഷകൾക്കൊടുവിലാണിത്. ഗോവയിൽ എട്ട് സീറ്റുകൾ നഷ്ടമായേക്കും. 12 സീറ്റുകളിലാണ് നിലവിൽ ലീഡുള്ളത്. മണിപ്പൂരിൽ 18 സീറ്റുകളാണ് കുറവു വന്നേക്കുക. ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത് 10 സീറ്റുകളിൽ മാത്രമാണ്. ഗോവയിലെ അവസ്ഥയും മുൻപത്തേക്കാൾ പരിതാപകരമായി. 12 സീറ്റുകളിലാണ് പ്രതീക്ഷ അവശേഷിക്കുന്നത്.