ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ഡൽഹിയിൽ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച തന്റെ 93-ാം ജന്മദിനം ആഘോഷിച്ച മോത്തിലാൽ വോറയ്ക്ക് ഈ വർഷം ഒക്ടോബറിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)ൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു.

1985 മുതൽ 1988 വരെ മൂന്നു വർഷക്കാലം മോത്തിലാൽ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു. മാധ്യമപ്രവർത്തകനായിരുന്ന മോത്തിലാൽ വോറ 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോർപ്പറേഷന്റെ ഡപ്യൂട്ടി ചെയർമാനായി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവർഷം ഏപ്രിലിൽ രാജ്യസഭാംഗമായി.

കഴിഞ്ഞ ഏപ്രിൽ വരെ ഛത്തീസ്‌ഗഢിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. അടുത്തിടെ വരെ എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.