അഹമ്മദ് പട്ടേൽ അന്തരിച്ചതോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ കണ്ണുവെച്ച് ബിജെപി; കോൺഗ്രസിന് നഷ്ടമാകുന്നത് 2017-ൽ വാശിയേറിയ പോരാട്ടത്തിലൂടെ നേടിയ സീറ്റ്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസിനുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റും നഷ്ടമാകും. അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് സ്വന്തമാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്താൻ രണ്ടു തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നത്.
നവംബർ 25-നാണ് അഹമ്മദ് പട്ടേൽ അന്തരിച്ചത്. ഡിസംബർ ഒന്നിന് ബിജെപിയുടെ അഭയ് ഭരദ്വാജ് മരിച്ചതോടെ ഒരു സീറ്റു കൂടി ഒഴിവുവന്നിട്ടുണ്ട്. അഹമ്മദ് പട്ടേലിന് 2023 വരെയും അഭയ് ഭരദ്വാജിന് 2026 വരെയും കാലാവധിയുണ്ടായിരുന്നു. ഒഴിവുകൾ നികത്താൻ രണ്ടു തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നത്. അങ്ങനെ വന്നാൽ രണ്ടു സീറ്റും ബിജെപി വിജയിക്കും. ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 111 സീറ്റും കോൺഗ്രസിന് 65 സീറ്റുമാണുള്ളത്.
ഒരു സ്ഥാനാർഥിക്ക് 50 ശതമാനമോ 88 സീറ്റോ ആണ് ജയിക്കാൻ ആവശ്യമുള്ളത്. ഇത്തരത്തിൽ രണ്ടു തെരഞ്ഞെടുപ്പുകൾ നടത്തിയാണ് അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും രാജിയോടെ ഒഴിവുവന്ന സീറ്റുകൾ ബിജെപി പിടിച്ചെടുത്തത്. ഇതിൽ ഒരു സീറ്റ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് നൽകിയത്. 2017-ൽ അഹമ്മദ് പട്ടേൽ വൻ പോരാട്ടത്തിലൂടെയാണ് വിജയിച്ചത്. ഇതാണ് ബിജെപി നേടാൻ പോകുന്നത്.
1976 ൽ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും കൗൺസിലറായിട്ടാണ് അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2004, 2009 വർഷങ്ങളിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു.ഗുജറാത്തിൽ നിന്ന് മൂന്നു തവണ ലോക്സഭാംഗമായി അഹമ്മദ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് അവസാനമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്.
മറുനാടന് ഡെസ്ക്