ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാൻ കോൺഗ്രസ് തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെയും കൊവിഡിൽ പ്രതിസന്ധിയിലായ കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്കും യഥാർത്ഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണമുള്ള സാഹചര്യത്തിലാണ് തീരുമാനം.

കേന്ദ്ര സർക്കാർ സഹായം കോവിഡ് ബാധിച്ച മുഴുവൻ പേർക്കും ലഭ്യമാകേണ്ടതുണ്ടന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതിനായാണ് വീട് തോറും നടന്ന് വിവരശേഖരണം നടത്തുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ മൂന്നുകോടി കുടുംബങ്ങൾ സന്ദർശിച്ച് വിവരം തേടാനാണ് സംസ്ഥാന ഘടകങ്ങൾക്ക് എഐസിസി നൽകിയിരിക്കുന്ന നിർദ്ദേശം. ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ തേടുന്നത് അടുത്തമാസം ആരംഭിക്കും. ഗുജറാത്തിൽ നടത്തിയ പ്രാഥമിക വിവരശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി വിവര ശേഖരണം നടത്തുന്നത്.