തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിനുകീഴിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നവംബർ 25ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി 'രാത്രി നടത്തം' സംഘടിപ്പിക്കും.

'പെൺമയ്ക്കൊപ്പം ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലകളിൽ നടക്കുന്ന രാത്രി നടത്തത്തിൽ മഹിളാകോൺഗ്രസ്, യൂത്ത്കോൺഗ്രസ്, കെ.എസ്.യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.

കെ.കെ. ശൈലജ വനിത, ശിശു വികസന മന്ത്രിയായിരിക്കെ വകുപ്പിന്റെ നേതൃത്വത്തിൽ 'ഈ തെരുവുകൾ ഞങ്ങളുടേതും കൂടി' എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പായിരുന്നു 2019 ഡിസംബർ 19ന് നടത്തിയ പരിപാടിയുടെ സംഘാടകർ. അന്ന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നു വരെയാണ് സ്ത്രീകൾ നടക്കാനിറിങ്ങിയത്.