കോഴിക്കോട്: ആഭ്യന്തര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടര വർഷത്തിനു ശേഷം ബേപ്പൂരിൽ കണ്ടെയ്നർ കപ്പലെത്തി. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെയാണ് കപ്പൽ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കൽ തീരദേശ ചരക്കു കപ്പൽ സർവ്വീസിന് ഇതോടെ ഔദ്യോഗിക തുടക്കമാവുകയും ചെയ്തു. കൊച്ചി വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് 42 കണ്ടെയ്നറുകളുമായി 'ഹോപ്പ് -7' ഇന്ന് രാവിലെ ആറുമണിയോടെയാണ് ബേപ്പൂർ തീരത്തടുത്തത്.

പുലർച്ച 3.30ന് പുറംകടലിലെത്തിയ കപ്പലിനെ മിത്രാ ടഗ്ഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു. ക്രെയിനുകൾ ഉപയോഗിച്ച് പതിനൊന്നരയോടെ 40 കണ്ടെയ്നറുകൾ ബേപ്പൂരിൽ ഇറക്കി. ശേഷിക്കുന്നവയുമായി 'ഹോപ്പ് -7' വെള്ളിയാഴ്ച അഴീക്കലിലേക്ക് യാത്രയാകും.

പ്ലൈവുഡ്, ടൈൽസ്, സാനിറ്ററി ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് ചരക്കുകളിൽ പ്രധാനമായുള്ളത് . കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നതോടെ മലബാറിലെ ചരക്കുനീക്കം സുഗമമാവും.