തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി.ജോർജിന്റെ വിവാദപ്രസംഗത്തിനെതിരെ സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര പരാതി നൽകി. ഡിജിപിക്കും ആഭ്യന്തര വകുപ്പിനുമാണ് പരാതി നൽകിയത്. ഇന്ത്യൻ മതേതരത്വത്തെ തന്നെ വെല്ലുവിളിച്ച ഒരു എം എൽ എ യെ നിയമം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നുെ ശ്രീജ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ് ഇങ്ങനെ:

പി സി ജോർജ്ജിനെതിരെ ഇന്നലെ രാത്രിയാണ് പരാതി നൽകിയത് .... രാവിലെ ഡി ജി പി ഓഫീസിലേക്ക് വിളിച്ചപ്പോൾ നാളെ വീണ്ടും വിളിക്കാൻ പറഞ്ഞിരിക്കുകയാണ് ... പരാതി കൊടുക്കുന്നതുകൊണ്ടെന്താ പ്രയോജനം എന്ന് പലരും ചോദിക്കുന്നു ...നടപടി ഉണ്ടാകും എന്ന ഉറപ്പുള്ളതുകൊണ്ടല്ല ഞാൻ പരാതി നൽകിയത്... ആ ഉറപ്പില്ലാത്തത് പലപ്പോഴായി ആഭ്യന്തര വകുപ്പിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങൾ തന്നെയാണ്... എന്നാൽ നിയമസംവിധാനം നിലനിൽക്കുന്നൊരു രാജ്യത്ത് കുറ്റക്കാർക്കെതിരെ പരാതി നൽകുക എന്നതല്ലാത്ത മറ്റു മാർഗങ്ങളില്ല.

പരാതി നൽകുക എന്നാൽ ശക്തമായി പ്രതിഷേധിക്കുക എന്നുകൂടെയുണ്ടർത്ഥം .... പി സി ജോർജ്ജ് എന്ന മാരക വിഷത്തിനെതിരെ ഒരു മതേതര വിശ്വാസിയായ സ്ത്രീ എന്ന നിലയിലുള്ള എന്റെ പ്രതിഷേധമാണ് ഞാൻ ആഭ്യന്തര വകുപ്പിന് നൽകിയ പരാതി ....ഇന്ത്യൻ മതേതരത്വത്തെ തന്നെ വെല്ലുവിളിച്ച ഒരു എം എൽ എ യെ നിയമം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാൻ ആഗ്രഹമുണ്ട്

നേരത്തെ വിജയദശമി ദിവസം മാരകായുധങ്ങൾ പ്രദർശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെയും കേരളത്തിലെ മുസ്ലിംസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് കഴിഞ്ഞ ദിവസം പി.സി.ജോർജ് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞത്. സ്വന്തം താൽപര്യങ്ങൾക്കായി ഇടതുവലതു മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയിൽ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ എച്ച്ആർഡിഎസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിന്നു പി.സി.ജോർജ്.

പിസി ജോർജ് പറഞ്ഞത്: 'ുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാൻ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോർജ് പറഞ്ഞാൽ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാൻ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തിൽ കൂടുതലുമാണ്.''

സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.