ഇടുക്കി: വാഗമണ്ണിൽ റിസോർട്ടുകാരോട് കയർക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശദീകരണവുമായി സിഐ ജയസനിൽ. തന്റെ കിടപ്പിലായ 94 വയസ്സുകാരിയായ മാതാവിനെ ചേർത്ത് അശ്ലീലം പറഞ്ഞതിനാലാണ് താൻ പ്രകോപിതനായതെന്ന് സിഐ പറയുന്നു. തന്റെ തൊപ്പിതെറിപ്പിക്കുന്നതിന് റിസോർട്ട് മാഫിയ നടത്തിയ ആസുത്രിത നീക്കത്തിന്റെ ഭാഗമാണ് സംഭവങ്ങളെന്നും അദ്ദേഹം ആരോപിച്ചു

സി ഐ ഏതാനും പേർക്കുനേരെ രോഷാകുലനായ പാഞ്ഞെത്തുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചരുന്നു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ മുമ്പാകെയാണ് തന്റെ മാതാവിനെ ചേർത്ത് അശ്ലീലം പറഞ്ഞതിനാലാണ് താൻ തെറിവിളിച്ചുപോയതെന്ന് സി ഐ വിശദീകരണം നൽകിയത്.

പട്രോളിംഗിനിടയിൽ പാലൊഴുകുംപാറയിൽ പ്രവർത്തിച്ചിരുന്ന ഹോംസ്റ്റേയിൽ കോവിഡ്ചട്ടം ലംഘിച്ച് യുവാക്കൾ കൂട്ടംകൂടുകയും മദ്യപിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതെത്തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച് കേസെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് സി ഐ മറുനാടനോട് പറഞ്ഞത്.

സി ഐയുടെ വിശദീകരണം

കോവിഡ് ചട്ടം ലംഘിച്ചതിന്റെ പേരിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങൾ സ്റ്റേഷൻ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.സസ്റ്റേഷിനിലെ എസ് ഐ അടക്കം ഏതാനും പൊലീസുകാർ ക്വാറന്റൈനിലാണ്. രണ്ട് തവണ നടത്തിയ പരിശോധനയിലും നെഗറ്റീവായതിനാൽ സ്റ്റേഷൻ ചുമതലയിൽ തുടരുകയായിരുന്നു.

ഹോംസ്റ്റേയിൽ നിന്നും പിടികൂടിയ യുവാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോൾ ഹോംസ്റ്റേ ഉടമ ഇവരിൽ നിന്നും 10000 രൂപ വാങ്ങിയെന്നും ഉറപ്പുനൽകിയിരുന്ന സൗകര്യങ്ങളൊന്നും ലഭ്യമാക്കിയില്ലെന്നും പറഞ്ഞു. മദ്യം കൊണ്ടുവരാൻ പാടില്ലായിരുന്നെന്ന് തങ്ങൾക്കറിയില്ലായിരുന്നെന്നും ഇവർ വ്യക്തമാക്കി. തുടർന്ന് വിവരങ്ങൾ ശേഖരിക്കാൻ ഹോംസ്റ്റേ ഉടമയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു.
ഇതിന് പിന്നാലെയാണ് സ്റ്റേഷന് സമീപം ഹോസ്റ്റേ ഉടമയുമായി ബന്ധപ്പെട്ട കുറച്ചുപേർ സംഘടിച്ചെത്തുന്നത്. പൊലീസുകാർ ക്വാറന്റൈനിൽ ആണെന്നും നിങ്ങൾ ക്വാറന്റൈൻ ഇരിക്കാതെ കറങ്ങിനടക്കുന്നത് അനുവദിക്കില്ലെന്നും പറഞ്ഞാണ് ഇവർ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്.

കൂട്ടത്തിൽ ഒരാൾ പലവട്ടം പ്രകോപനപരമായ പരാമർശങ്ങൾ നടത്തി. ആദ്യം ഇതൊന്നും വകവച്ചില്ല. വീട്ടിലിരിക്കുന്ന അമ്മയെ ചേർത്ത് തെറിവിളിച്ചപ്പോൾ തിരിച്ച് അതെ നാണയത്തിൽ രണ്ടെണ്ണം പറഞ്ഞുപോയി. ഈ ഭാഗം മാത്രമാണ് തന്ത്രപരമായി അവർ പ്രചരിപ്പിച്ചത്. മുമ്പ് അവർ തെറിവിളിക്കുന്നതും കയർക്കുന്നതുമായ ഭാഗങ്ങൾ വീഡിയോയിൽ നിന്നും നീക്കിയിരുന്നെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെ തെറിവിളിക്കുമ്പോൾ ഞാൻ അവനെ മർദ്ദിക്കുമെന്നും അങ്ങനെ ഇതൊരു പൊലീസ് മർദ്ദനമാക്കി എന്റെ ജോലി തെറിപ്പിക്കാമെന്നും മറ്റുമായിരിക്കാം ഇവർ കണക്കുകൂട്ടിയിരുന്നത്. അത് നടക്കാതെ പോയതിന്റെ സങ്കടം വീഡിയോ പ്രചരിപ്പിച്ച് പരിഹരിക്കുകയാണ്.

നിയമസഭ സമ്മേളിക്കുന്ന സമയത്തുതന്നെ ഇവർ ഇത്തരത്തിൽ ആസൂത്രിത നീക്കം നടത്തിയത് എന്നോടുള്ള ശത്രുത വ്യക്തമാക്കുന്നതാണ്.സ്റ്റേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കുമെല്ലാം പഞ്ചായത്ത് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യമായിരുന്നു. ഇതിനായി അപേക്ഷ നൽകിയവരോട് സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പൊസഷൻ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.

പൊസഷൻ സർട്ടിഫിക്കറ്റ് കൊണ്ടുവന്നപ്പോൾ പല സ്ഥാപനങ്ങളും സ്ഥിതിചെയ്തിരുന്നത് കൃഷിക്കായി സർക്കാർ നൽകിയ ഭൂമിയിലാണെന്ന് വ്യക്തമായി.ഇതെത്തുടർന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതുമൂലം ഇവരിൽ പലർക്കം ലൈസൻസ് പുതുക്കാനുമായിട്ടില്ല. ഇതാണ് എന്നോടുള്ള ശത്രുതയ്ക്ക് പ്രധാന കാരണമെന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. സി ഐ നയം വ്യക്തമാക്കി.

ഇക്കാര്യത്തിൽ വാസ്തവമുണ്ടെന്നാണ് അടുത്തിടെ ഇവിടെ വില്ലേജ് ഓഫീസുകളിൽ നിന്നും നൽകിയ പൊസഷൻ സർട്ടിഫിക്കറ്റുകളിൽ നിന്നും വ്യക്തമാവുന്നത്. കൊറോണക്കാലത്ത് റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതിനുള്ള പ്രക്രിയകൾ സജീവമാക്കിയത്.

അടുത്തിടെ ഇവിടെ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്നും പൊലീസ് വൻതോതിൽ ലഹരിമരുന്നുകൾ കണ്ടെത്തുകയും നടി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഈ കേസ്സ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതിന് ശേഷം റിസോർട്ടുകളിലും ഹോംസ്റ്റേകളിലും പൊലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു. നിയമലംഘന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കുന്നതും പിഴയിടുന്നതും പതിവായി. ഇതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചിട്ടുള്ളത്. സംഭവത്തിൽ ഇതുവരെ സി ഐയ്ക്കെതിരെ ഉന്നതങ്ങളിൽ നിന്നും നടപടിയുണ്ടായതായുള്ള വിവരം പുറത്തുവന്നിട്ടില്ല.സി ഐയുടെ വിശദീകരണം വിശദമായി പഠിച്ചശേഷം തുടർന്നനടപടി സ്വീകരിച്ചാൽ മതിയെന്ന് എസ് പി അടക്കമുള്ളവർ തീരുമാനിച്ചതായിട്ടാണ് സൂചന.