സാവോ പോളോ: കോപ്പ അമേരിക്കയിൽ ഇന്നലെ നടന്ന ബ്രസീൽ കൊംളംബിയ മത്സരത്തിൽ വളരെ നിരാശയോടെയാണ് കൊളംബിയൻ ടീം ഗ്രൗണ്ട് വിട്ടത്. ബ്രസീലിന്റെ ഗോൾ അർജന്റീനക്കാരൻ റഫറി വലയിലെത്തിച്ചതാണ് കൊളംബിയയെ സങ്കടത്തിലാക്കിയത്. അക്ഷരാർത്ഥത്തിൽ ബ്രസീലിനായി അർജന്റീനക്കാരൻ റഫറി ഗോളടിച്ചോയെന്നു ചോദിച്ചാൽ ഇല്ല, എന്നാൽ ഗോളടിച്ചെന്നു കൊളംബിയ പറഞ്ഞാൽ അടിച്ചെന്നു പറയുന്നതിലും തെറ്റില്ല. റഫറിയുടെ കാലിൽ തട്ടിയ പന്ത് ഗോളായി മാറിയതാണ് കൊളംബിയയെ നിരാശരാക്കിയത്.

ഇതോടെ ബ്രസീൽ കൊളംബിയ മത്സരം റഫറിയുടെ കാലിൽത്തട്ടിയ പന്തിൽനിന്നു നേടിയ ഗോളോടെ വിവാദമാവുകയും ചെയ്തു. പന്തു റഫറിയുടെ ദേഹത്തു തട്ടിയതിനാൽ ഗോൾ അംഗീകരിക്കാതെ കൊളംബിയൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. 2018 ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചു പേരെടുത്ത റഫറി പിറ്റാന മത്സരം തുടരാൻ തീരുമാനിച്ചു

മത്സരം 2-1നു ജയിച്ച ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 10-ാം മിനിറ്റിൽ യുവാൻ ക്വാർഡാഡോയുടെ ഗോളിൽ കൊളംബിയ ലീഡ് നേടിയതാണ്. തുടർന്നങ്ങോട്ടു ബ്രസീലിന്റെ നീക്കങ്ങളെല്ലാം പ്രതിരോധിച്ചു കളി ജയിക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ, 78ാം മിനിറ്റിൽ അർജന്റീനക്കാരൻ റഫറി നെസ്റ്റർ പിറ്റാന വില്ലനായി.

കൊളംബിയൻ ഗോൾമുഖത്തിന് ഏതാണ്ട് 10 മീറ്റർ അടുത്തുവച്ച് നെയ്മറുടെ ഒരു പാസ് പിറ്റാനയുടെ കാലിൽത്തട്ടി. ഇതുകണ്ട കൊളംബിയൻ കളിക്കാർ ഒരുനിമിഷത്തേക്കു കളി നിർത്തി. പക്ഷേ, ബ്രസീൽ താരം ലൂക്കാസ് പാക്വെ ആ പന്ത് ലെഫ്റ്റ് ബാക്ക് റെനൻ ലോഡിക്കു നൽകി. ലോഡിയുടെ ക്രോസിനു തലവച്ച് റോബർട്ടോ ഫിർമിനോ പന്തു വലയിലെത്തിച്ചു (11).

10 മിനിറ്റോളം നീണ്ട ഇൻജറി ടൈമിന്റെ അവസാന നേരത്ത്, നെയ്മറുടെ കോർണറിൽനിന്ന് കസീമിറോ ബ്രസീലിന്റെ വിജയഗോളും നേടി. 3 കളിയിൽ മൂന്നും ജയിച്ച ബ്രസീലിന് 9 പോയിന്റ്. ശനിയാഴ്ച ഇക്വഡോറിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.

കോപ്പയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോറും പെറുവും 22 സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ കൊളംബിയയ്ക്കു പിന്നിൽ 3ാം സ്ഥാനത്താണ് പെറു. ഇക്വഡോർ നാലാമത്. ആദ്യ 4 സ്ഥാനക്കാരാണു നോക്കൗട്ടിലെത്തുക.