വിശാഖപട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദർശനത്തിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ. ഒക്ടോബർ 1 മുതലാണ് ഇത് പ്രബല്യത്തിൽ വരുക. ടിടിഡി ട്രസ്റ്റ് ബോർഡ് ചെയർമാൻ വൈവി സുബ്ബ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 25 മുതൽ ക്ഷേത്ര ദർശനത്തിനുള്ള സ്പെഷ്യൽ എൻട്രി ടിക്കറ്റുകളും സർവ്വ ദർശന ടോക്കണുകളും ഓൺലൈനിലൂടെ ഭക്തർക്ക് ബുക്ക് ചെയ്യാം. 300 രൂപയാണ് സ്പെഷ്യൽ എൻട്രി ടിക്കറ്റുകളുടെ വില. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർ മൂന്ന് ദിവസം മുമ്പ് തന്നെ ദർശനത്തിന് എത്തുന്ന തീയതി റിപ്പോർട്ട് ചെയ്യണമെന്നും ക്ഷേത്രം ഭാരവാഹികളറിയിച്ചു.

കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അവ കർശനമായി പാലിക്കണമെന്നും ടിടിഡി ചെയർമാൻ ഭക്തരോട് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ കൊറോണ മാർഗ്ഗനിർദ്ദേശങ്ങളും ക്ഷേത്ര മാനേജ്മെന്റുകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

8000 പേർക്ക് സെപ്റ്റംബർ 24 ന് രാവിലെ 9 മണി മുതൽ 3000 രൂപയുടെ സ്പെഷ്യൽ എൻട്രി ടിക്കറ്റുകൾ നൽകി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.സെപ്റ്റംബർ 26 മുതൽ ദർശനത്തിലുള്ള ടോക്കണുകൾ നൽകി തുടങ്ങുന്നത് നിർത്തും.കൊറോണ പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ഭക്തരുടെയും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.