തിരുവനന്തപുരം: പ്ലസ് വൺ റിവാല്യുവേഷൻ ക്യാമ്പിൽ കുട്ടികളെ കൊണ്ട് ജോലി എടുപ്പിച്ച വിവാദത്തിൽ കുറ്റക്കാരിയെ രക്ഷിച്ചത് ഇടത് അനുകൂല സംഘടനയോ? സ്‌കൂളിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മിന്നിൽ സന്ദർശനവും മറ്റും വാർത്തകളിൽ എത്തുമ്പോൾ തെറ്റു ചെയ്തവർക്കെതിരെ നടപടികളുണ്ടാക്കില്ലെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഉന്നത ഇടപടെലായിരുന്നു ഇതിന് കാരണം. ഇത് സ്ഥിരീകരിക്കുന്ന വാട്‌സാപ്പ് ചാറ്റുകൾ മറുനാടന് കിട്ടി.

അദ്ധ്യാപക സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ കൈകൂപ്പി ആരോപണ വിധേയ ഇട്ട സ്‌ക്രീൻ ഷോട്ടാണ് ചർച്ചകൾക്ക് പുതുമാനം നൽകുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ എന്നെ ചേർത്ത് പിടിച്ച് എന്നോടൊപ്പം നിന്ന എന്റെ സംഘടനയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഉള്ള അഭിനന്ദനം-ഇതാണ് ആരോപണ വിധേയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചിട്ട കുറിപ്പ്. ഇതിനോട് സംഘടനാ നേതാവ് ഇട്ട കമന്റും ശ്രദ്ധേയമാണ്. നമ്മുടെ സംഘടനയുടെ ഭാഗമായുള്ള മുഴുവൻ സഖാക്കളേയും ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൈവിടാതിരിക്കുക എന്നുള്ളത് നമ്മുടെ ധർമ്മം തന്നെയാണ്. ഒപ്പമുണ്ടാകും അവസാനം വരേയും എന്നാണ് നേതാവിന്റെ മറുപടി.

ഇതിൽ നിന്ന് തന്നെ കോട്ടൺഹിൽ സ്‌കൂൾ വിഷയത്തിൽ സംഘടനയുടെ ഇടപെടൽ ഉണ്ടായി എന്നത് വ്യക്തമാകുകയാണ്. ഡിപിഐയുടെ ഓഫീസിൽ കിട്ടയ പരാതികൾ ഗൗരവ സ്വഭാമുള്ളതായിരുന്നു. എന്നാൽ സംഘടനയോട് ചേർന്ന് നിൽക്കുന്ന ആരോപണ വിധേയയിയെ മാറ്റുന്നതിനെ സംഘടന എതിർത്തു. വിരമിക്കാൻ ഇനി കുറച്ചു മാസം കൂടിയേ ഉള്ളൂവെന്ന ന്യായത്തിലായിരുന്നു ഇത്. അങ്ങനെ അവർ അച്ചടക്ക നടപടിയിൽ നിന്നും രക്ഷപ്പെട്ടു. ഇതാണ് അദ്ധ്യാപക സംഘടനാ ഗ്രൂപ്പിലെ സന്ദേശങ്ങളും പങ്കുവയ്ക്കുന്ന വസ്തുത. കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് വൺ റീവാല്യുവേഷൻ കാമ്പിലെ പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ വാർത്തായായി നൽകിയിരുന്നു.

ഒരു ടീച്ചറെ ഗേറ്റിൽ തടഞ്ഞ സംഭവവും ചർച്ചയാക്കി. ഇതോടെ സിപിഎം സംഘടനാ നേതൃത്വം അന്വേഷണവും തുടങ്ങിയിട്ടുണ്ട്. വാർത്ത നൽകിയവരെ ഇല്ലായ്മ ചെയ്യുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. ഇതിനിടെയാണ് സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും മറുനാടന് ലഭിച്ചത്. അദ്ധ്യാപികയെ ഗേറ്റിൽ തടഞ്ഞ വിഷയത്തിലും അദ്ധ്യാപക ഗ്രൂപ്പുകളിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ച സഹിതമാണ് മറുനാടൻ വാർത്ത നൽകിയത്. ഇതും സംഘടനാ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന പിടിഎ ഭാരവാഹികളും വാർത്ത ചോർച്ചയിൽ രഹസ്യാന്വേഷണം തുടങ്ങിയതായാണ് സൂചന.

കോട്ടൺഹിൽ സ്‌കൂളിൽ നിന്ന് പ്രെമോഷൻ കിട്ടി പോയ അദ്ധ്യാപിക ബാക്കിയുള്ള ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുള്ള ഔദ്യോഗിക ആവശ്യത്തിന് എത്തിയപ്പോൾ സ്‌കൂൾ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞതാണ് വിവാദം പുതിയ തലത്തിൽ എത്തിയത്. സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ചർച്ച പുരോഗമിക്കുമ്പോൾ നിരവധി ആരോപങ്ങളാണ് ചർച്ചയാകുന്നത്. പ്ലസ് വാല്യുവേഷൻ ക്യാമ്പിൽ സ്‌കൂളിലെ കുട്ടികളെ പോലും പങ്കെടുപ്പിച്ചുവെന്ന ഗുരുതര വീഴ്ചയാണ് കോട്ടൺഹിൽ ചർച്ചയാക്കുന്നത്. കുട്ടികൾക്ക് മൊബൈൽ നൽകാനെന്ന പേരിൽ പ്രമുഖ ഗായികയുടെ കൈയിൽ നിന്ന് പോലും കോട്ടൺഹിൽ സ്‌കൂളിന്റെ പേരിൽ പണപിരിവ് നടന്നുവെന്നും ആക്ഷേപമുണ്ട്.

ഇതെല്ലാം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മുമ്പിൽ പരാതിയായെത്തി. അദ്ദേഹം സ്‌കൂളിൽ മിന്നിൽ പരിശോധനയും നടത്തി. ചില തെളിവുകളും കിട്ടി. ഉത്തരവാദിത്തപ്പെട്ടവരെ സസ്പെന്റ് ചെയ്യാനും നടപടികൾ എടുത്തു. എന്നാൽ അതിവേഗം ചിലർ ഇടപെട്ടു. ഇതോടെ വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള കുറ്റക്കാർ സംഘടനാ കരുത്തിൽ രക്ഷപ്പെടുകയും ചെയ്തു. പ്ലസ് വൺ പരീക്ഷയുടെ റീവാല്യൂവേഷൻ ക്യാമ്പിൽ ഗുരുതര പിഴവാണ് നടന്നത്. റിവാല്യൂവേഷൻ ക്യാമ്പ് കോർഡിനേഷൻ ആകെ പൊളിഞ്ഞു. കുറച്ചു അദ്ധ്യാപകരെ മുൻകൂട്ടി നിശ്ചയിച്ചാണ് ഈ ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിലേക്ക് അദ്ധ്യാപകർ എത്തുന്നതിന് മുമ്പ് തന്നെ ചില ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷാ പേപ്പറുകളുടെ വർഗ്ഗീകരണം ഉൾപ്പെടെയുള്ളവ ഇതിലുണ്ട്. എന്നാൽ ഇതെല്ലാം ചെയ്യാൻ വൈകിപോയി. മറ്റ് പല സ്‌കൂളിലും ക്യാമ്പ് തുടങ്ങിയിട്ടും അത് തുടങ്ങാൻ കോട്ടൺഹില്ലിൽ വൈകി. ഇതോടെ സ്‌കൂളിലെ എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പല അദ്ധ്യാപകരും ഔദ്യോഗിക ചുമതല അല്ലാത്തതിനാൽ എത്തിയില്ല. ഇതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ഈ സാഹചര്യത്തിലാണ് സ്‌കൂളിലെ കുട്ടികളെ ക്യാമ്പിലേക്ക് എത്തിയത്. ഉത്തരകടലാസുകൾ പൊട്ടിച്ചതും ഫാൾസ് നമ്പർ ഇട്ടതും കുട്ടികളാണെന്ന പരാതിയും ഉയർന്നു.

ഇതിനൊപ്പം ക്യാമ്പ് പൊളിയാതിരിക്കാൻ സ്‌കൂളിനും അവധി കൊടുത്തു. ഇതെല്ലാം ഗുരുതര തെറ്റായി വിലിയുരത്തലെത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മുമ്പിൽ പരാതിയും എത്തി. ഇതോടെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളിൽ എത്തി പരിശോധന നടത്തിയത്. എന്നാൽ പെട്ടെന്ന് അട്ടിമറി നടന്നു. ഇതിനിടെയാണ് സ്‌കൂളിൽ എത്തിയ അദ്ധ്യാപികയെ സെക്യൂരിറ്റ് തടഞ്ഞത്. ഇവരാണ് ഈ വിഷയങ്ങളിലെ പരാതിക്കാരിയെന്ന ധാരണയിലായിരുന്നു നടപടി. ഇത് ഏറെ വിവാദമാകുകയും ചെയ്തു.

കോട്ടൺഹില്ലുമായി ബന്ധപ്പെട്ട സ്‌കൂൾ ഗ്രൂപ്പുകളിൽ അദ്ധ്യാപകർ തന്നെ ഇത് ചർച്ചയാക്കി. വളരെ വേദനയോടെയാണിതെഴുതുന്നത്. RV 3 യുടെ തിരക്കിനിടയിൽ പെട്ടതുകൊണ്ട് വൈകിയാണ് അറിഞ്ഞത്... Principal promotion കിട്ടി നമ്മുടെ സ്‌കൂളിൽ നിന്ന് പോയ .... യെ ഇന്നെലെ (23/12/201) നമ്മുടെ സ്‌കൂളിലേക്ക് കയറാനുവദിക്കാതെ Gate ന് പുറത്ത് നിർത്തിയിരുന്നു. എല്ലാ ഗെയ്റ്റുകളും അടച്ച് അകത്ത് കയറാനനുവദിക്കാതെ main gate ന്പുറത്ത് നിർത്തുകയാണുണ്ടായത്. യാദൃച്ഛികമായ് സംഭവിച്ചതല്ല HM ന്റെ നിർദ്ദേശപ്രകാരം Security തടഞ്ഞതാണ് ാണിവിടെ സംഭവിക്കുന്നത്?-ഇതായിരുന്നു വാട്സാപ്പിൽ ഉയർന്ന ചർച്ചയുടെ തുടക്ക വാചകങ്ങൾ.

എന്താണിവിടെ സംഭവിക്കുന്നത്? എന്തൊരു സംസ്‌ക്കാരശൂന്യതയാണിത്? കഴിഞ്ഞയാഴ്ച ആഘോഷമായ യാത്രയയപ്പ് കൊടുത്ത് ഇവിടെ നിന്ന് പോയ ഒരാളെ ആണ് ഇത്തരത്തിൽ അപമാനിക്കാനിച്ചിരിക്കുന്നത്. ഒരു സർക്കാർ പള്ളിക്കൂടത്തിന്റെ പ്രിൻസിപ്പലിന് മറ്റൊരു സർക്കാർ സ്‌കൂളിന്റെ വാതിൽക്കൽ പ്രവേശനം നിഷേധിക്കാൻ ഉള്ള അധികാരം നമ്മുടെ സ്‌കൂളിൽ ആർക്കാണുള്ളത്? ഈ സ്‌കൂളിൽ പ്രവേശിപ്പിക്കാതിരിക്കാൻ തക്കവണ്ണം ഉള്ള എന്ത് അയോഗ്യതയാണ് അവർക്കുള്ളത്? സ്‌കൂളിന്റെ academic and non academic ആയ പ്രവർത്തനങ്ങളിലെല്ലാം ഒരിക്കലും മാറി നിൽക്കാതെ മടി കൂടാതെ ഊർജ്ജസ്വലയായ് പങ്കെടുത്തിരുന്നു എന്നതാണോ? സ്‌കൂളിൽ നിന്ന് transfer ആയതിന് ശേഷവും ഞാൻ class ടീച്ചറായ ക്ലാസിന് ..... ചാലക്കുടിയിലിരുന്ന് വൈകുന്നേരം online Class എടുക്കുന്നു എന്ന് കുട്ടികൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്! ജോഗ്രഫിക്ക് പകരം അദ്ധ്യാപകരെ നിയമിക്കും വരെ അവരിത് ചെയ്യുമെന്ന്!

ഈ നാണം കെട്ട സംഭവം എവിടെയും ഒരു ചർച്ച ആയിക്കണ്ടില്ല. എന്തു കൊണ്ടിങ്ങനെയൊരു അപകീർത്തികരമായ കാര്യം സംഭവിച്ചു എന്ന് ആരെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തു കണ്ടില്ല.. വല്ലാത്ത ആത്മനിന്ദ തോന്നുകയാണ്.. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഇങ്ങനെ അവഹേളിക്കപ്പെട്ടപ്പോൾ ശാന്തരായ് നിർമമരായി മൗനികളായ് യാതൊരു പ്രതികരണവുമില്ലാതെ നട്ടെല്ലില്ലാത്തവരായ് നിലകൊള്ളാൻ നമുക്കെല്ലാവർക്കും സാധിച്ചതോർത്തിട്ട്...-ആ ടീച്ചർ കുറിക്കുന്നു.

കോട്ടൺഹിൽ ഇല് എന്താണ് സംഭവിക്കുന്നത്? എനിക്ക് പ്രതികരിക്കാൻ ഈ ഗ്രൂപ്പിൽ ഇടമുണ്ടോ എന്നറിയില്ല. എന്നാലും ഞാൻ പഠിച്ചിരുന്ന, അദ്ധ്യാപികയായിരുന്ന, പ്രധാനാധ്യാപിക ആയിരുന്ന സ്‌കൂളിൽ സംഭവിച്ച കാര്യങ്ങളിൽ വല്ലാത്ത ദുഃഖമുണ്ട്.ഇത് ആർക്കു വേണമെങ്കിലും സംഭവിക്കാം.ഇനി അങ്ങോട്ട് വരുമ്പോൾ ഒന്നുകൂടി ആലോചിക്കണം . അവിടെ നിന്നും ഇറങ്ങി കഴിഞ്ഞാൽ അന്യർ തന്നെയാണെന്ന് മനസ്സിലായി. ഈ ഗ്രൂപ്പിൽ നിന്നും പുറത്തു ആകുന്നതിന് മുൻപ് എഴുതിയത് ആണ് . ..... ഈ സ്‌കൂളിന് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാവർക്കും അറിയാം .ഒരു പാഠം കൂടി പറയട്ടെ. എവിടെ പോയാലും ഏതു സ്‌കൂളിൽ പോയാലും രാജാവിന് മുണ്ടില്ല എന്നു പറയരുത്. ഞാൻ ഇന്നലെ പുറത്ത് നിന്നാണ് ഈ news അറിഞ്ഞത്. കാട്ടു തീ പോലെ പടരാതെ നോക്കുക-മറ്റൊരു ടീച്ചർ കുറിച്ചത് ഇങ്ങനെയാണ്.