ന്യൂഡൽഹി: കോവിഡ് വ്യാപനം കുറവുള്ള ജില്ലകളിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഡയറക്ടർ.

വൈറസ് വ്യാപനം കുറവുള്ള ജില്ലകളിൽ സ്‌കൂളുകൾ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആർ 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിൽ സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വൈറസ് ബാധയെ തുടർന്ന് കുട്ടികൾക്ക് പലർക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് 19 ഭീതിയിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിലെ മിക്ക സ്‌കൂളുകളും അടച്ചിരുന്നു. ഒന്നര വർഷത്തിനിപ്പുറവും സ്‌കൂളുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിലായിട്ടില്ല.

സ്‌കൂളുകൾ തുറന്നതിന് ശേഷം കോവിഡ് പടരുന്നതായി എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ സ്‌കൂളുകൾ ഉടൻ അടച്ചുപൂട്ടാൻ കഴിയുമെന്ന് പ്രശസ്ത പൾമോണോളജിസ്റ്റും കോവിഡ് 19ന്റെ ഇന്ത്യയിലെ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ഗുലേറിയ പറഞ്ഞു.

ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾക്ക് അതാത് ജില്ലകൾ പദ്ധതികൾ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.