തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ഭഷ്യക്കിറ്റുകൾക്ക് പകരം നൽകുക കൂപ്പണുകൾ. 2020 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി വിദ്യാർത്ഥികൾക്ക് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യത്തിൽ റേഷൻ കാർഡുടമകൾക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള കിറ്റ് കൂടി തയ്യാറാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കൂപ്പൺ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. കൂപ്പണുകൾ ഉടൻ സ്‌കൂളുകളിലെത്തിക്കും.

കൂപ്പണുകളുമായി രക്ഷിതാക്കൾക്ക് സപ്ലൈകോ ശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോയുമായുള്ള ധാരണ പ്രകാരം കൂപ്പൺ തുകയുടെ 4.07% മുതൽ 4.87% വരെ തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ പ്രീ പ്രൈമറി, പ്രൈമറി കുട്ടികൾക്കുള്ള ഭക്ഷ്യ അലവൻസ് 300 രൂപയായി ഉയർന്നു. അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്കും സാധനം വാങ്ങാം.കൂപ്പണുകളുടെ സുരക്ഷിതത്വത്തിന് റേഷൻ കാർഡിന്റെ നമ്പർ സ്‌കൂൾ തലത്തിൽ കൂപ്പണിൽ രേഖപ്പെടുത്തണം. ഭക്ഷ്യവസ്തുക്കൾ നൽകുമ്പോൾ കൂപ്പൺ നമ്പർ റേഷൻ കാർഡിൽ രേഖപ്പെടുത്തും.