കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ നിന്നും 292 പവൻ സ്വർണമാണണ് പിടിച്ചത്. സിപിഡി കാലിക്കറ്റ് ടീമാണ് 2343.310 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മഠത്തിൽ ഷെഫീഖിൽ നിന്നും 146.29 പവൻ (1170.380 ഗ്രാം) സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വർണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്.

രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷം രൂപ വരുന്ന 1255 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മുഹമ്മദ് കമറുദ്ദീൻ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കണ്ണൂർ വിമാനത്താവളത്തിൽ ജീൻസിൽ പൂശിയ നിലയിൽ കടത്താൻ ശ്രമിച്ച 302 ഗ്രാം സ്വർണം നേരത്തെ പിടികൂടിയിരുന്നു. ദുബായിൽ നിന്നെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് കസ്റ്റംസ് 302 ഗ്രാം സ്വർണം പിടികൂടിയത്. അസി. കമ്മീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീൻസിൽ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വർണം. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച ജീൻസിലായിരുന്നു സ്വർണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വർണമാണ് ജീൻസിലുണ്ടായിരുന്നത്.

ഇത്തരത്തിലൊരു സ്വർണക്കടത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. അടുത്തിടെ കുഴമ്പുരൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം അമൃത്സർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു. ഷാർജയിൽനിന്ന് കടത്താൻ ശ്രമിച്ച 1,894 ഗ്രാം സ്വർണമാണ് പിടിയിലായത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വർണമായിരുന്നു ഇത്.