ഹൈദരാബാദ്: കോവിഡ് കാലത്തെ ദുരിതങ്ങളെയും മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ. കടബാധ്യത തീർക്കാൻ കിഡ്‌നി വിൽപ്പനയ്ക്ക വച്ച ദമ്പതികളെ പറ്റിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 40 ലക്ഷം രൂപ.കോവിഡ് പ്രതിസന്ധിയിൽ കച്ചവടവും കുറഞ്ഞ് ബാങ്കിലെ കുടിശ്ശിക ഉൾപ്പടെ ബാധ്യത 1.5 കോടിയോളമെത്തിയപ്പോഴാണ് കിഡ്‌നി വിൽപ്പനയ്ക്ക് വെക്കാൻ ദമ്പതികളായ എം. വെങ്കടേഷും ലാവണ്യയും തീരുമാനിച്ചത്.

ഹൈദരാബാദിലെ ഖൈറത്താബാദിൽ പലചരക്ക് കട നടത്തി വരികയായിരുന്നു ഇവർ.2021 മാർച്ചിലാണ് ഇവർ ഓൺലൈനിൽ പരസ്യം നൽകുന്നത്. പരസ്യം കണ്ട് ഒരു യു.കെ കമ്പനി എന്ന് അവകാശപ്പെട്ട് ചിലർ ഇവരെ സമീപിക്കുകയായിരുന്നു. അഞ്ച് കോടി രൂപയായിരുന്നു കിഡ്‌നിക്ക് കമ്പനി വിലയിട്ടത്.തുടർന്ന് രജിസ്‌ട്രേഷൻ ഫീസും മറ്റുമായി ദമ്പതികളിൽ നിന്ന് 40 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയായിരുന്നു.

വിശ്വാസ്യതയ്ക്കായി ബംഗളൂരുവിലുള്ള തങ്ങളുടെ ഏജന്റിനെ കാണാനും കമ്പനി ആവശ്യപ്പെട്ടു. കൂടാതെ ആർ.ബി.ഐ. ലോഗോ അടങ്ങിയ വെബ് പേജും അവരുടേതാണെന്ന് വിശ്വസിപ്പിച്ച് അയച്ചു കൊടുത്തു. തുടർന്നാണ് ദമ്പതികൾ പണം കൈമാറിയത്. എന്നാൽ പിന്നീട് തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാകുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ലോക്ക് ഡൗൺ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി കച്ചവടം നഷ്ടത്തിലായിരുന്നു. മാത്രമല്ല വീട് നിർമ്മാണത്തിനായി വാങ്ങിയ കടം വർധിച്ച് 1.5 കോടിയോളം രൂപ ആവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലാവണ്യയും വെങ്കടേഷും കിഡ്‌നി ഓൺലൈനിൽ വിൽപ്പനയ്ക്ക് വെക്കുന്നതെന്ന് എ.സി.പി. കെ.വി എം. പ്രസാദ് പറഞ്ഞു.