വയനാട്: സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴ ആരോപണത്തിൽ ശബ്ദ പരിശോധയ്ക്ക് നിർദ്ദേശം. ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടത്.

സുൽത്താൻ ബത്തേരി ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കാൻ സികെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് നടപടി. പൊലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് പരിശോധിക്കാനാണ് അനുമതി നൽകിയത്.

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിന് തുടക്കമിട്ട് കൊണ്ട് ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ട ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദം പരിശോധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരിശോധനയ്ക്കായി ശബ്ദ സാംപിളുകൾ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും നൽകിയെന്നാണ് ജെആർപി മുൻ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി