ന്യൂഡൽഹി: കൊവാക്സിന് അനുമതി നൽകിയത് പരീക്ഷണങ്ങൾ പൂർത്തിയാക്കാതെയാണെന്ന് റിപ്പോർട്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിയോഗിച്ച വിദഗ്ധ സമിതി അംഗീകാരം നൽകിയത് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരപരിശോധന നടത്താതെയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഫലക്ഷമതയും സുരക്ഷിതത്വവും കൃത്യമായി നിരീക്ഷിക്കേണ്ട ഘട്ടമായിരുന്നു മൂന്നാമത്തെ പരീക്ഷണ ഘട്ടം. കഴിഞ്ഞയാഴ്‌ച്ച ചേർന്ന വിദഗ്ധ സമിതി കൊവാക്സിന് അനുമതി കൊടുക്കുന്നതിന് വേണ്ടതായ രേഖകൾ ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ചതിനേക്കുറിച്ച് മിനിട്സ് രേഖകളിലുണ്ട്. 24 മണിക്കൂറുകൊണ്ട് വിദഗ്ധ സമിതി നിലപാട് മാറ്റി. അ

കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ഇനിയും പൂർത്തിയായിട്ടില്ല. മൂന്നാം ഘട്ടത്തിന് ശേഷം മാത്രമേ വാക്സിൻ വിപണിയിലിറക്കാൻ തക്കവിധത്തിൽ സുരക്ഷിതമാണെന്ന് പറയാനാകൂ. ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ 'ഫലക്ഷമത ഇനിയും തെളിയിക്കപ്പെടണം' എന്നായിരുന്നു ജനുവരി ഒന്നിന് വിദഗ്ധ സമിതിയെടുത്ത നിലപാട്. അതേസമയം കോവാക്‌സിന് എതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സർക്കാറും രംഗത്തെത്തി.

തൊട്ടുപിറ്റേന്ന് തന്നെ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകണമെന്ന് സമിതി ശുപാർശ ചെയ്തു. ജനുവരി രണ്ടിന് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സമിതി 'കണ്ടെത്തി'. ജനിതകമാറ്റം വന്ന പുതിയ കോവിഡ് വൈറസിന്റെ ആവിർഭാവം അടിയന്തിരാവസ്ഥ വർധിപ്പിക്കുന്നതായും ശുപാർശയിൽ സമിതി ചൂണ്ടിക്കാട്ടി.

മൂന്ന് ഘട്ടങ്ങളിലായി വേണം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം. ഒന്നാം ഘട്ടം മിക്കവാറും ചെറുതും സുരക്ഷിതത്വം പരിശോധിക്കാനുള്ളതുമാകും. രണ്ടാം ഘട്ടത്തിൽ വലിയ അളവിലുള്ള സാംപിളുകൾ പരിശോധിക്കും. വാക്സിൻ എങ്ങനെയാണ് പ്രതിരോധ പ്രതികരണങ്ങളെ ഉണർത്തുന്നത് എന്നാണ് ഈ ഘട്ടത്തിൽ പ്രധാനമായും പരിശോധിക്കുക. മൂന്നാം ഘട്ടത്തിലാണ് വാക്സിന്റെ ഫലക്ഷമത കൃത്യമായി വിലയിരുത്തുക. ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ചുകൊണ്ടാകണം ഇത്. മൂന്നാം ഘട്ടത്തിന് ശേഷം മാത്രമേ വാക്സിൻ വിപണിയിലിറക്കാൻ തക്കവിധത്തിൽ സുരക്ഷിതമാണെന്ന് പറയാനാകൂ. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇപ്പോഴും തുടരുകയാണ്.