ന്യൂഡൽഹി: ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോവാക്‌സിൻ ശുഭപ്രതീക്ഷ നൽകുന്നത്.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കോവാക്സിൻ നിർവീര്യമാക്കുന്നുവെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിങ് ഡയറക്ടർ സുസിത്ര എല്ല ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്‌സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇപ്പോഴുള്ള യഥാർത്ഥ പ്രതിസന്ധികൾക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്ന് ആയിരിക്കും വാക്സിനെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിൻ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കൽ പരീക്ഷണത്തിലിരിക്കുമ്പോൾ തന്നെ ജനുവരി മൂന്നിന് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് ലഭ്യമായ മൂന്ന് കോവിഡ് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകമാനം ഇതുവരെ 18,22,20,164 ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.