ന്യൂഡൽഹി: 95 ശതമാനം ഫലസിദ്ധിനേടിയ മോഡേണയുടെ കോവിഡ് വാക്‌സനും, 90 ശതമാനം ഫലസിദ്ധി രേഖപ്പെടുത്തിയ ഫൈസറിന്റെ കോവിഡ് വാക്‌സിനുമാണ് ലോകത്ത് ഇന്ന് ഈ മഹാമാരിയെ തുടച്ചുനീക്കുന്ന യത്‌നത്തിൽ ഏറ്റവും പ്രതീക്ഷയേകുന്നത്. എന്നാൽ ഇന്ത്യയെപ്പോലെ 150 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് മുഴുവൻ ജനങ്ങളിലേക്കും എത്തുന്ന രീതിയിൽ വാക്‌സിനേഷൻ പുരോഗമിക്കണമെങ്കിൽ അതിന് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ചതും ചെലവ് കുറഞ്ഞതുമായ വാകസിൻ വരേണ്ടതുണ്ട്. അവിടെയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിനായ കോവാക്‌സിന്റെ പ്രസക്തി.

കോവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം 60% ഫലപ്രാപ്തിയെന്ന് റിപ്പോർട്ട്. ഭാരത് ബയോടെക് ആണ് കോവാക്‌സീൻ വികസിപ്പിക്കുന്നത്. 50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലാണ് ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (യുഎസ്എഫ്ഡിഎ), സെൻട്രൽ ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പറഞ്ഞു.ഫലപ്രാപ്തി 50 ശതമാനത്തിൽ താഴെയാകാൻ സാധ്യത വളരെ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മധ്യത്തോടെ വാക്‌സീൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു. ഭാരത് ബയോടെക് ആണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്‌സീൻ നിർമ്മിക്കുന്നത്. ഈ മാസം ആദ്യം പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 ആൾക്കാരിലാണ് പരീക്ഷണം നടത്തുന്നത്. ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പങ്കാളിത്തത്തോടെയാണ് പരീക്ഷണം.

അതേ സമയം വാക്‌സീനെക്കുറിച്ച് സംശയമുന്നയിച്ച് എഐഡിഎഎൻ (ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്) കോ കൺവീനർ മാലിനി ഐസോള രംഗത്തെത്തി. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടില്ലെന്ന് അവർ ആരോപിച്ചു. വാക്‌സീൻ വിദഗ്ധ സമിതി മെംബർ ഡോ.വി.കെ. പോൾ ആരോപണം തള്ളി. മൂന്നു ഘട്ടവും പൂർത്തിയാക്കിയ ശേഷമേ വിവരങ്ങൾ പുറത്തുവിടുകയുള്ളു. സംശയാസ്പദമായി യാതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.