ന്യൂഡൽഹി: കോവിഡ് മരണനിരക്കിൽ നിയന്ത്രണമില്ലാതെ അമേരിക്ക.നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ബ്രസീൽ രണ്ടാം സ്ഥാനത്ത് നിൽകുമ്പോൾ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്.ലോകത്താകമാനം കോവിഡ് മരണനിരക്ക് കഴിഞ്ഞ ദിവസം അരക്കോടി പിന്നിട്ടു.വാക്‌സിനേഷൻ പ്രചരണം ശക്തമാക്കുമ്പോഴും പലവിധ കാരണങ്ങളാണ് ജനങ്ങൾ വിമുഖത കാണിക്കുന്നതാണ് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകുന്നത്. എന്നാൽ ഇന്ത്യയിലാകട്ടെ നൂറു കോടി പിന്നിട്ടതോടെവാക്‌സിനേഷൻ നിരക്ക് കുറഞ്ഞതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇന്നലെ രാത്രി 10 വരെയുള്ള കണക്കുപ്രകാരം 50,17,701 പേരാണു മരിച്ചത്. ഏറ്റവുമധികം മരണം യുഎസിലാണ്; 7,66,299. ബ്രസീൽ രണ്ടാമത്; 6,07,860. മൂന്നാമത് ഇന്ത്യയാണ്; ഇന്നലെ വരെ 4,58,470 മരണം.ഇന്ത്യയിൽ വാക്‌സീൻ കുത്തിവയ്പ് 100 കോടി പിന്നിട്ടതിന്റെ ആഘോഷം നടന്നെങ്കിലും പ്രതിദിന കുത്തിവയ്പ് കാര്യമായി ഇടിയുന്നുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 3 മാസത്തിനിടയിലെ ഏറ്റവും കുറവു കോവിഡ് വാക്‌സീൻ കുത്തിവയ്പ് നടന്നത് ഒക്ടോബറിലാണ്.

തുടർച്ചയായി 4 മാസം പ്രതിരോധ കുത്തിവയ്പിൽ വർധന രേഖപ്പെടുത്തിയ ശേഷമാണ് ഇതു താഴോട്ടുപോയത്. ജൂൺ മുതൽ പ്രതിദിന കുത്തിവയ്പ് വർധന രേഖപ്പെടുത്തിയിരുന്നത് സെപ്റ്റംബർ വരെ കാര്യമായി വർധിച്ചു. സെപ്റ്റംബർ 17ന്, 2.25 കോടി ഡോസ് വരെയെത്തി.ഓഗസ്റ്റിൽ 18.38 കോടി ഡോസാണ് വിതരണം ചെയ്തതെങ്കിൽ സെപ്റ്റംബറിൽ ഇത് 23.6 കോടിയായി. എന്നാൽ, 100 കോടി കുത്തിവയ്പിന്റെ ആഘോഷം നടന്ന ഒക്ടോബറിൽ 17.29 ഡോസ് മാത്രമാണ് വിതരണം ചെയ്തത്.

ഇന്നലെ വൈകിട്ടു വരെ 106.85 കോടി ആളുകൾക്കാണു രാജ്യത്ത് വാക്‌സീൻ നൽകിയത്. ഇതിൽ 33.25 ലക്ഷം പേർക്കു മാത്രമാണു രണ്ടു ഡോസും ലഭിച്ചത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന കുത്തിവയ്പ് ജൂൺ മുതലാണ് കാര്യമായി തോതിൽ തുടങ്ങിയത്. ജൂണിൽ 12 കോടി പേർക്കും ജൂലൈയിൽ 13.45 കോടി ഡോസും വിതരണം ചെയ്തു. ഇതിനിടെ, മൂന്നാം കോവിഡ് തരംഗം ആശങ്കപ്പെട്ടിരുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വൻതോതിൽ വാക്‌സീൻ കുത്തിവയ്പ് നടത്താൻ കഴിഞ്ഞു.

അതേസമയം കേരളത്തിൽ കോവിഡ് മരണം 32,000 കടന്നു. ഇന്നലെ 78 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 32,049 ആയി. മുൻദിവസങ്ങളിലെ അധികമായി കൂട്ടിച്ചേർത്ത മരണങ്ങൾ ഉൾപ്പെടെയാണിത്. കേരളത്തിൽ 18 വയസ്സിനു മുകളിലുള്ളവരിൽ 94.8% പേർക്ക് (2,53,21,482) ഒരു ഡോസും 51.4% പേർക്ക് (1,37,51,485) രണ്ടു ഡോസും വാക്സീൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.