ന്യൂഡൽഹി: ദൈനംദിന കോവിഡ് കേസുകൾ വർധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളിൽ വർധനവുണ്ടായിട്ടുള്ളത്. കോവിഡ് വാക്സിനേഷൻ നടപടികൾ തുടരുന്നതിനിടെയിലും രോഗം പടരുന്നതിലാണ് ആശങ്ക.

ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുള്ളത്. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 6112 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിലെ പോരായ്മായാണ് മഹാരാഷ്ട്രയിലെ വർധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തന്നത്. പ്രത്യേകിച്ച് ലോക്കൽ ട്രെയിനുകൾ ഓടിതുടങ്ങിയ ശേഷം. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി ഇതുവരെ 1.07 കോടിയിലധികം പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചു.