ലണ്ടൻ: ബ്രിട്ടനിലെ മുതിർന്ന പ്രമേഹ രോഗ ചികിത്സകർ മുന്നറിയിപ്പ് നൽകുന്നു, കോവിഡ് മാഹാമാരിയുടെ പാർശ്വഫലമെന്നോണം ടൈപ്പ് 2 പ്രമേഹം കൂടുതൽ ആളുകളിൽ വരാൻ സാധ്യതയുണ്ട്. അടുത്ത വർഷം അവസാനത്തോടെ 2 ലക്ഷെം പുതിയ പ്രമേഹരോഗികൾ എങ്കിലും ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്. സാധാരണ ഒരു വർഷം കൂടാറുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരും ഇത്. രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസോ പഞ്ചസാരയോ ഉയർന്ന അളവിൽ കാണപ്പെടുന്ന ഈ അവസ്ഥയ്ക്ക് അഭൂതപൂർവ്വമഖയ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ജി പി മാരും പറയുന്നു.

പ്രായം, അമിതവണ്ണം, കായികാഭ്യാസങ്ങളുടെ കുറവ് എന്നിവ കാരണമാണ് സാധാരണ ഇത് ഉണ്ടാവുക. ഇത് ഹൃദയസ്തംഭനത്തിനും, അന്ധതയ്ക്കും പലപ്പോഴും ചില അവയവങ്ങൾ പ്രവർത്തന രഹിതമാകുന്നതിനും വരെ കാരണമായേക്കാം. ചില പ്രാദേശിക ക്ലിനിക്കൽ കമ്മീഷനിങ് ഗ്രൂപ്പുകൾ, ടൈപ്പ് 2 പ്രമേഹരോഗികളുടെ എണ്ണത്തിൽ 56 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാണെങ്കിൽ പ്രതിസന്ധിക്ക്പുറത്ത് മറ്റൊരു പ്രതിസന്ധികൂടിയായിരിക്കും രാജ്യം നേരിടാൻ പോകുന്നത്.

കോവിഡിന്റെ അനന്തരഫലമെന്നോണം ഇപ്പോൾ ധാരാളം ടൈപ്പ് 2 ഡയബെറ്റിൽസ് കേസുകൾ പരിശോധിക്കുകയാണെന്നാണ് ഇന്റർനാഷണൽ ഡയബെറ്റീസ് ഫെഡറേഷൻ പ്രസിഡണ്ടും യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ പ്രൊഫസറുമായ ആൻഡ്രൂ ബോൾട്ടൻ പറഞ്ഞത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പ്രമേഹ രോഗികളുടെ ഒരു സുനാമി തന്നെയാകും ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിദഗ്ദർ പറയുന്നത്.

ഒന്ന്, കോവിഡ് പ്രതിസന്ധികാലത്ത് പരിശോധിക്കപ്പെടാൻ കഴിയാതെ പോയ കേസുകളും ജി പി മാരുമായി നേരിട്ട് കണ്ട് പരിശോധന നടത്താൻ കഴിയാത്ത കേസുകളും. പിന്നൊന്ന്, മനുഷ്യരെ ശാരീരിക അദ്ധ്വാനമില്ലാതെയിരുത്തിയ മൂന്ന് ലോക്ക്ഡൗണുകൾ. ഈ ലോക്ക്ഡൗൺ കാലത്ത് ബ്രിട്ടീഷുകാരുടെ ശരീരഭാരം ശരാശരി ഒന്നര കിലോയോളംകൂടിയിട്ടുണ്ട് എന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, മൂന്നാമത്തെ കാരണമാണ് ഏറ്റവും ഭയാനകമായത്. കൊവിഡിന് പ്രമേഹമുണ്ടാക്കാൻ കഴിയും എന്നുള്ള അനുമാനമാണിത്.

ബ്രിട്ടനിൽ ചികിത്സതേടി ആശുപത്രികളിലെത്തിയ ഓരോ 20 കോവിഡ് രോഗികളീലും ഒരാൾക്ക് വീതമാണ് ഇപ്പോൾ പ്രമേഹം കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയേറ്റ് അഞ്ചു മാസങ്ങൾക്കുള്ളിലാണ് ഇവർക്കൊക്കെ പ്രമേഹമുണ്ടായിരിക്കുന്നത്. ഇത് സാധാരണ നിലയിൽ അഞ്ചുമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ പ്രമേഹ രോഗികളുടെ മൂന്ന് മടങ്ങ് വരും. നിലവിലെ സാഹചര്യം കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു എന്നാണ് നോർത്ത് ബെർവിക്കിലെ ജി പിയും റോയൽ കോളേജ് ഓഫ് ജി പീസിലെ ഉപദേശകനുമായ ഡോ. കെവിൻ ഫെർണാഡോ പറയുന്നത്.

കോവിഡിനു മുൻപായി രോഗികൽ ടൈപ്പ് 2 പ്രമേഹത്തെ കുറിച്ച് ആവലാതികളുമായിജി പി മാരുടെ അടുത്ത് എത്തുന്നത് കുറവാണെന്ന് ഡോ. ഡേവിഡ് സ്ട്രെയിൻ പറയുന്നു. ഏകദേശം 4.9 മില്ല്യൺ ബ്രിട്ടീഷുകാർക്ക് പ്രമേഹമുണ്ടെന്നുള്ളതാണ് കണക്ക് ഇതിൽ 90 ശതമാനം പേർക്കും ടൈപ്പ് 2 പ്രമേഹമാണുള്ളത്. ആവശ്യത്തിന് ഇൻസുലിൻ ഉദ്പാദിപ്പിക്കാൻ പരാജയപ്പെടുന്നതാണ് ഈ രോഗാവസ്ഥ. ഭക്ഷണത്തിലെ പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ആണ്.